കൊടകരയിൽ കെട്ടിടം തകര്‍ന്ന് അതിഥി തൊഴിലാളികളുടെ മരണം: അന്വേഷണത്തിന് ഉത്തരവിട്ടു

PHOTO CREDIT: FACEBOOK
തിരുവനന്തപുരം: തൃശൂർ കൊടകരയിൽ കെട്ടിടം ഇടിഞ്ഞുവീണ് മൂന്ന് അതിഥി തൊഴിലാളികൾ മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് തൊഴിൽ മന്ത്രി വി ശിവൻകുട്ടി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ലേബർ കമ്മീഷണർക്ക് മന്ത്രി നിർദേശം നൽകി. തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ വേണ്ട നടപടികൾ തൊഴിൽ വകുപ്പ് സ്വീകരിക്കുമെന്നും മന്ത്രി പ്രസ്താവനയിൽ അറിയിച്ചു.
വെള്ളിയാഴ്‌ച രാവിലെയോടെയാണ് കൊടകര ടൗണിൽ അപകടമുണ്ടായത്. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. ഇരുനില കെട്ടിടം ഇടിഞ്ഞ് വീണതിനെ തുടർന്ന് മൂന്ന് അഥിതി തൊഴിലാളികൾ കുടുങ്ങുകയായിരുന്നു. ദ്രുതഗതിയിൽ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും മൂന്ന് പേരുടെയും ജീവൻ രക്ഷിക്കാനായില്ല. പശ്ചിമ ബംഗാൾ സ്വദേശികളായ രാഹുൽ, അലിം, റൂബൻ എന്നിവരാണ് മരിച്ചത്.
ആകെ 17 തൊഴിലാളികളായിരുന്നു കെട്ടിടത്തിൽ ഉണ്ടായിരുന്നത്. അപകട വിവരമറിഞ്ഞ ഉടൻതന്നെ അഗ്നിരക്ഷാ സേന ഉൾപ്പെടെ സംഭവസ്ഥലത്തേക്ക് എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. തൊഴിലാളികൾ ജോലിക്ക് പോകാൻ പുറത്തേക്കിറങ്ങുന്ന സമയത്താണ് അപകടമുണ്ടായത്. അപകടസമയത്ത് 14 തൊഴിലാളികൾ ഓടി രക്ഷപ്പെട്ടത് വൻ ദുരന്തം ഒഴിവാക്കി.
കൊടകര പഞ്ചായത്ത് ഓഫീസിന് സമീപത്ത് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് കനത്ത മഴയെ തുടര്‍ന്ന് തകര്‍ന്നത്. മൂന്ന് പേരെയും കെട്ടിടം പൊളിച്ച് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.










0 comments