വാഹനങ്ങളുടെ അപകടപ്പാച്ചിൽ: പൊലീസിനെ വിമർശിച്ച് ഹെെക്കോടതി

കൊച്ചി: നഗരത്തിൽ ബസുകളടക്കം വലിയ വാഹനങ്ങളുടെ അപകടപ്പാച്ചിൽ തടയാത്ത പൊലീസിനെ വിമർശിച്ച് ഹൈക്കോടതി. പൊലീസ് കഴിഞ്ഞവർഷം കോടതിയിൽ നൽകിയ ഉറപ്പുകൾ പാലിക്കുന്നില്ലെന്ന് ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചു. നിയമം കൈയിലെടുക്കാൻ ആർക്കും അനുമതിയില്ലെന്നും സുരക്ഷിതമായ റോഡുകൾ മൗലികാവകാശമാണെന്നും കോടതി വ്യക്തമാക്കി. അപകടപ്പാച്ചിൽ തടയാൻ സ്വീകരിച്ച നടപടികൾ വിശദീകരിച്ച് റിപ്പോർട്ട് നൽകാൻ കൊച്ചി സിറ്റി പൊലീസ് കമീഷണറോട് നിർദേശിച്ചു.
വലിയ വാഹനങ്ങളുടെ അപകടപ്പാച്ചിൽ കാൽനടക്കാർക്കും ചെറുവാഹനങ്ങൾക്കും ഭീഷണിയാണെന്ന് അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞദിവസം ഒരു ബസ് ജീവനക്കാരൻ കാർ തടഞ്ഞ് ഭീഷണിമുഴക്കിയതും കോടതി ചൂണ്ടിക്കാട്ടി. ബസ് ജീവനക്കാർക്ക് വെരിഫിക്കേഷൻ ഏർപ്പെടുത്തുമെന്നും പരാതിപ്പെടാനുള്ള വാട്സാപ് നമ്പർ വാഹനങ്ങളിൽ പതിക്കുമെന്നുമെല്ലാം പൊലീസ് മുമ്പ് ഉറപ്പുനൽകിയതാണെന്ന് കോടതി പറഞ്ഞു. എന്നാൽ, നടപടികൾ ഫലപ്രദമാകാത്ത സാഹചര്യത്തിലാണ് റിപ്പോർട്ട് തേടിയത്. ബസുകൾക്ക് ഓവർടേക്ക് ചെയ്യാനും ചെറുവാഹനങ്ങളിലെ യാത്രക്കാരെ ഭയപ്പെടുത്താനും നഗരത്തിൽ ആരാണ് അധികാരം നൽകിയതെന്നും കോടതി ചോദിച്ചു.









0 comments