‘ക്ഷേമപ്രവർത്തനത്തിന് പണം കണ്ടെത്താന്‍ അതിസമ്പന്നർക്ക് നികുതി ചുമത്തണം’

സ്വന്തം ലേഖകൻ
Published on Apr 15, 2026, 12:38 AM | 1 min read
ന്യൂഡൽഹി: രാജ്യത്തെ സാമ്പത്തിക അസമത്വം അതിരൂക്ഷമായെന്ന് ‘വെൽത്ത് ട്രാക്കർ ഇന്ത്യ 2026’ റിപ്പോർട്ട്. അഞ്ച് അതിസന്പന്ന കുടുംബത്തിന്റെ സന്പത്ത് 2019നും 2025നും ഇടയിൽ 400 ശതമാനം വർധിച്ചു. അതേസമയം, താഴെത്തട്ടിലുള്ള 50 ശതമാനം ആളുകളുടെ സന്പത്ത് 2024ലെ കണക്കുപ്രകാരം കേവലം 6.4 ശതമാനത്തിൽ തുടരുകയാണ്. ഇൗ വിവേചനം പരിഹരിക്കാൻ അടിയന്തരമായി അതിസന്പന്നർക്ക് പ്രത്യേക നികുതി ചുമത്തണമെന്ന് റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. സെന്റർ ഫോർ ഫിനാൻഷ്യൽ അക്കൗണ്ടബിലിറ്റി ആൻഡ് ടാക്‌സ് ദി ടോപ് ആണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
മുകേഷ് അംബാനി, ഗൗതം അദാനി, സാവിത്രി ജിൻഡാൽ, സുനിൽ മിത്തൽ, ശിവ് നാടാർ എന്നിവരുടെ ആസ്‌തിയിലാണ് ആകെ 400 ശതമാനം വർധന. അദാനിയുടെ ആസ്‌തിയിൽ 625 ശതമാനത്തിന്റെയും അംബാനിയുടെ ആസ്‌തിയിൽ 153 ശതമാനത്തിന്റെയും വർധനയാണുണ്ടായത്. 2025ൽ അംബാനിയുടെ ആകെ ആസ്‌തി 9.15 ലക്ഷം കോടി രൂപയാണ്. അദാനിയുടേത് 8.02 ലക്ഷം കോടിയും.
1000 കോടി രൂപയോ അതിലധികമോ സന്പത്തുള്ള 1,688 പേരുണ്ട് രാജ്യത്ത്. ഇരുടെ ആകെ ആസ്‌തി 166 ലക്ഷം കോടിയിൽ അധികമാണ്. ഇത് ഇന്ത്യയുടെ ജിഡിപിയുടെ 50 ശതമാനംവരും. ഇൗ 1,688 അതിസന്പന്നർക്ക് രണ്ട് മുതൽ ആറ് ശതമാനംവരെ പ്രത്യേക നികുതിയും പാരന്പര്യ സ്വത്തിൽ മൂന്നിലൊന്ന് നികുതിയും ചുമത്തിയാൽ തന്നെ പ്രതിവർഷം 10.63 ലക്ഷം കോടി രൂപ സർക്കാരിന് കണ്ടെത്താനാകും. അതുവഴി ആരോഗ്യ– വിദ്യാഭ്യാസ മേഖലകൾക്കുള്ള വിഹിതത്തിൽ ജിഡിപിയുടെ ഒരു ശതമാനംകൂടി വർധിപ്പിക്കാം. മുതിർന്ന പൗരർക്ക് മാസം 12,000 രൂപ പെൻഷൻ അടക്കം വിവിധ ക്ഷേമപ്രവർത്തനങ്ങൾക്ക് തുക ഉപയോഗിക്കാനുമാകും. ക്ഷേമ പദ്ധതികളിലെ നിക്ഷേപം വർധിപ്പിക്കുന്നതിന് മാർഗങ്ങളൊന്നുമില്ലെന്ന കേന്ദ്ര സർക്കാർ വാദമാണ് ഇവിടെ പൊളിയുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.










0 comments