നിധിൻ രാജിന്റെ മരണം: അന്വേഷണത്തിന് പ്രത്യേകസംഘം

നിധിൻരാജിന്റെ മൃതദേഹം വീട്ടിൽ എത്തിച്ചപ്പോൾ മകന്റെ ഐഡി കാർഡുകളുമായി വിങ്ങിപ്പൊട്ടുന്ന അച്ഛൻ (ഇടത്), നിധിൻരാജ് (വലത്)
കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടിയിലെ സ്വാശ്രയ ഡെന്റൽ കോളേജ് ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി ആർ എൽ നിധിൻരാജ് ആത്മഹത്യചെയ്‌ത സംഭവം വിശദമായ അന്വേഷിക്കാൻ പ്രത്യേകസംഘം രൂപീകരിച്ചു. കണ്ണൂർ എസിപി ആർ ഹരിപ്രസാദിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരമാണ് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്. ചക്കരക്കൽ ഇൻസ്പെക്ടർ കെ എ ഫക്രുദ്ദീൻ, ചക്കരക്കൽ എസ് ഐ, എന്നിവരുൾപ്പെട്ട ഏഴംഗ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുക.
വെള്ളിയാഴ്‌ചയാണ് നിധിൻരാജിനെ ആശുപത്രിക്കെട്ടിടത്തിൽനിന്ന് വീണ് മരിച്ചനിലയിൽ കണ്ടത്. ബന്ധുക്കളുടെ പരാതിയിൽ ചക്കരക്കൽ പൊലീസാണ് കേസന്വേഷിക്കുന്നത്. സഹോദരി നിഖിലയുമായി നടത്തിയ ഫോൺ ചാറ്റുകളിൽ ഓറൽ പാതോളജി വിഭാഗം മേധാവി ഡോ. റാമും ഡോ. സംഗീതയും നിറത്തിന്റെയും ജാതിയുടെയും സാമ്പത്തികനിലയുടെയും പേരിൽ അധിക്ഷേപിച്ചതായി നിധിൻരാജ് പറയുന്നുണ്ട്. ഹോസ്റ്റൽ വാർഡൻ കമലിനെക്കുറിച്ചും പരാമർശമുണ്ട്. ഇതെല്ലാം കാണിച്ചാണ് ബന്ധുക്കൾ പരാതി നൽകിയത്. സഹപാഠികളുടെ മുന്നിൽവച്ച് അധിഷേപിച്ചതായും ‘നിനക്ക് പോയി ചത്തൂടെ’ എന്നു പറഞ്ഞതായും പരാതിയിൽ പറഞ്ഞിരുന്നു.
വെള്ളിയാഴ്ച ഉച്ചവരെ നിധിൻരാജ് ക്ലാസിലുണ്ടായിരുന്നു. ഉച്ചയ്ക്കുശേഷമാണ് മെഡിക്കൽ കോളേജ് റിസപ്ഷന്റെ പിറകിലെ കല്ലുപാകിയ തറയിൽ വീണുകിടക്കുന്ന നിലയിൽ കണ്ടത്. ഉടൻ അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും മൂന്നരയോടെ മരണം സ്ഥിരീകരിച്ചു. എൽ നിധിൻരാജ് ആത്മഹത്യചെയ്‌ത സംഭവത്തിൽ അന്വേഷകസംഘം സഹപാഠികളിൽനിന്ന് മൊഴിയെടുത്തു. സസ്‌പെൻഷനിലായ ഓറൽ പാതോളജി വിഭാഗം മേധാവി ഡോ. റാമിൽനിന്നും ഡോ. സംഗീത നമ്പ്യാരിൽ നിന്നും അടുത്ത ദിവസം മൊഴിയെടുക്കും.










0 comments