വിസത്തട്ടിപ്പ്: കോടികൾ തട്ടി മുങ്ങിയ പ്രതി കുളുവിൽ പിടിയിൽ


സ്വന്തം ലേഖകൻ
Published on Mar 12, 2026, 07:50 AM | 1 min read
ആലക്കോട് (കണ്ണൂർ): യുകെയിലേക്ക് വിസ വാഗ്ദാനംചെയ്‌ത് ഉദ്യോഗാർഥികളിൽനിന്ന് കോടികൾ തട്ടി മുങ്ങിയ പ്രതിയെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം സാഹസികമായി പിടികൂടി. കരുവഞ്ചാൽ വെള്ളാട് സ്വദേശി ചൊവ്വേലക്കുടിയിൽ സൂരജിനെ (സി കെ ജോസഫ്- 35)യാണ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഡിറ്റക്ടീവ് ഇൻസ്പെക്ടർ ബി അനീഷിന്റെ നേതൃത്വത്തിൽ ഹിമാചൽപ്രദേശിലെ കുളു ജില്ലയിൽപ്പെട്ട ബുന്ദർ പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് പിടികൂടിയത്.
നവമാധ്യമങ്ങളിൽ യുകെ ഇൻ റീജണൽ അക്കാദമി, മംഗളൂരു എന്ന സ്ഥാപനത്തിന്റെ പരസ്യം നൽകിയായിരുന്നു തട്ടിപ്പ്. ഇതിനായി എട്ട് മുതൽ 15 ലക്ഷം രൂപവരെയാണ് വാങ്ങിയത്. ഇവർക്ക് വ്യാജ സ്പോൺസർഷിപ്പ് സർട്ടിഫിക്കറ്റുകൾ നൽകി വീണ്ടും ലക്ഷങ്ങൾതട്ടി. മാസങ്ങൾ കഴിഞ്ഞും വിസ ലഭിക്കാതായപ്പോഴാണ് വഞ്ചിതരായത് ഇവർ മനസ്സിലാക്കിയത്. 15 മുതൽ 30 ലക്ഷം രൂപവരെ നഷ്ടപ്പെട്ടവർ ഇക്കൂട്ടത്തിലുണ്ട്.
കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ തട്ടിപ്പ് നടത്തി കോടികൾ തട്ടിയ ഇയാളുടെ പേരിൽ 2024–25 വർഷം 38 പരാതികളാണ് വിവിധ സ്റ്റേഷനുകളിലായി ലഭിച്ചത്.
തൃശൂർ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം റേഞ്ച് എസ് പി ജോസി ചെറിയാന്റെ മേൽനോട്ടത്തിൽ വിവിധ സ്ക്വാഡുകൾ രൂപീകരിച്ച് അന്വേഷണമാരംഭിച്ചു. പ്രതി കുളുവിൽ ഉണ്ടെന്ന് മനസ്സിലാക്കിയ പൊലീസ് സംഘം ചൊവ്വാഴ്ച വൈകിട്ട് കുളു പൊലീസിന്റെ സഹായത്തോടെ ഇയാളെ പിടികൂടുയായിരുന്നു. എസ്ഐ റെനി സ്റ്റീഫൻ, എസ്‌സിപിഒ ശ്രീരാജ് എന്നിവരും അന്വേഷകസംഘത്തിലുണ്ടായി. വെള്ളിയാഴ്ച കേരളത്തിലെത്തെിയതിനുശേഷം വിശദ ചോദ്യംചെയ്യലും തെളിവെടുപ്പുംനടക്കും.









0 comments