print edition ഇവിടെയെത്തും ഇരമ്പിയാർക്കും ജനതതികളെന്നും; വി എസിന് വലിയചുടുകാട്ടിൽ സ്‌മാരകം ഒരുങ്ങി


സ്വന്തം ലേഖകൻ
Published on Jul 21, 2026, 12:01 AM | 1 min read
ആലപ്പുഴ: അനശ്വരരായ പുന്നപ്ര– വയലാർ രക്തസാക്ഷികൾ അന്ത്യവിശ്രമം കൊള്ളുന്ന വലിയചുടുകാട്ടിൽ കേരളത്തിന്റെ സമരസൂര്യൻ വി എസ് അച്യുതാനന്ദന് സ്‌മാരകം ഒരുങ്ങി. പ്രശസ്‌ത വാസ്‌തുശിൽപ്പി ജി ശങ്കറിന്റേതാണ് രൂപരേഖ. വി എസിന്റെ ഒന്നാം ചരമവാർഷികദിനമായ ചൊവ്വ രാവിലെ ഒമ്പതിന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സ്‌മാരകം ഉദ്‌ഘാടനംചെയ്യും. തുടർന്ന് പുഷ്‌പാർച്ചന.
പുന്നപ്ര– വയലാറിന്റെ സമരനായകനായ വി എസിന്റെ മൃതദേഹം വലിയ ചുടുകാട്ടിലാണ് സംസ്‌കരിച്ചത്. അവിടെത്തന്നെയാണ് സിപിഐ എം സ്‌മാരകം നിർമിച്ചത്. തുടർന്ന് ചേരുന്ന അനുസ്‌മരണ സമ്മേളനം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്യും. കേന്ദ്രകമ്മിറ്റിയംഗം ഡോ. ടി എം തോമസ് ഐസക് അധ്യക്ഷനാകും. കേന്ദ്രകമ്മിറ്റിയംഗം സി എസ് സുജാത, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സജി ചെറിയാൻ, ജില്ലാ സെക്രട്ടറി ആർ നാസർ എന്നിവർ സംസാരിക്കും. സമ്മേളനത്തിന് ശേഷം ‘കേരളവും ഇടതുപക്ഷ ജീവിതവും’ എന്ന വിഷയത്തിൽ ഡോ. സുനിൽ പി ഇളയിടം വി എസ് അനുസ്‌മരണ പ്രഭാഷണം നടത്തും.
വൈകിട്ട് അഞ്ചിന് ചേരുന്ന അനുസ്‌മരണ പൊതുസമ്മേളനം പൊളിറ്റ്‌ബ്യൂറോ അംഗം പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും. വൈകിട്ട് ഏരിയാ കേന്ദ്രങ്ങളിൽ റാലിയും സമ്മേളനവും. വി എസിന്റെ വസതിയായ പുന്നപ്ര പറവൂരിലെ വേലിക്കകത്ത് വീട്ടിൽ അർധകായപ്രതിമയും സ്ഥാപിക്കുന്നുണ്ട്. പ്രശസ്‌ത ശിൽപി ഉണ്ണി കാനായി രൂപകൽപ്പനചെയ്‌ത പ്രതിമ കണ്ണൂരിൽനിന്നാണ് എത്തിക്കുന്നത്.









0 comments