print edition മോൻസ് ജോസഫ് കക്ഷി നേതാവ്: 2 മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയും ആവശ്യപ്പെടാൻ കേരള കോണ്‍ഗ്രസ്

മോൻസ് ജോസഫ് പാര്‍ടി ചെയര്‍മാൻ പി ജെ ജോസഫിനൊപ്പം

സ്വന്തം ലേഖകൻ
Published on May 06, 2026, 12:01 AM | 1 min read
തൊടുപുഴ: യുഡിഎഫ് മന്ത്രിസഭയില്‍ കൂടുതല്‍ പ്രാതിനിധ്യം ആവശ്യപ്പെടാൻ കേരള കോണ്‍ഗ്രസ്. മത്സരിച്ച എട്ടില്‍ ഏഴ് സ്ഥാനാര്‍ഥികളും വിജയിച്ചതോടെ രണ്ട് മന്ത്രി സ്ഥാനങ്ങളെങ്കിലും വേണമെന്ന നിലപാടിലാണ് പാർടി. 2011ലെ ഉമ്മൻചാണ്ടി മന്ത്രിസഭയിലേതുപോലെ ചീഫ് വിപ്പോ ഡെപ്യൂട്ടി സ്‍പീക്കര്‍ സ്ഥാനങ്ങളോ ചോദിച്ചേക്കും.
പാര്‍ടി ചെയര്‍മാൻ പി ജെ ജോസഫിന്റെ തൊടുപുഴ പുറപ്പുഴയിലെ വീട്ടില്‍ കൂടിയ യോഗത്തിൽ നിയമസഭാ കക്ഷി നേതാവായി അഡ്വ. മോന്‍സ് ജോസഫിനെ തെരഞ്ഞെടുത്തു. നിലവില്‍ പാർടിയുടെ എക്സിക്യൂട്ടീവ് ചെയർമാനാണ്. ഡെപ്യൂട്ടി ലീഡറായി അഡ്വ. തോമസ് ഉണ്ണിയാടൻ, പാർടി വിപ്പായി അപു ജോൺ ജോസഫ്, സെക്രട്ടറിയായി ഷിബു തെക്കുംപുറം, ട്രഷററായി റെജി ചെറിയാൻ എന്നിവരെയും തെരഞ്ഞെടുത്തു. ഭരണ പങ്കാളിത്തം ഉൾപ്പടെയുള്ള ആവശ്യങ്ങൾ യുഡിഎഫില്‍ ചർച്ചചെയ്‍ത് പരിഹരിക്കാൻ ചെയർമാൻ പി ജെ ജോസഫിനെ ചുമതലപ്പെടുത്തി.
വിജയിച്ച ഏഴുപേരും യോഗത്തില്‍ പങ്കെടുത്തു. സര്‍ക്കാര്‍ രൂപീകരണത്തില്‍ യുഡിഎഫിന് മുന്നില്‍ വയ്‍ക്കുന്ന ഡിമാൻഡ് എന്താണെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് അതെല്ലാം സമവായത്തിലൂടെ നടക്കുമെന്ന് പി ജെ ജോസഫ് പ്രതികരിച്ചു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസുമായി വലിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇടുക്കി, ഏറ്റുമാനൂര്‍ മണ്ഡലങ്ങള്‍ ഒറ്റത്തവണത്തേക്കെന്ന വ്യവസ്ഥയില്‍ വിട്ടുനല്‍കിയത്.








0 comments