ന്യൂനപക്ഷങ്ങളുടെ സുരക്ഷ ജനാധിപത്യത്തിന്റെ കരുത്ത്; നവകേരള നിർമിതിയിൽ എല്ലാവർക്കും തുല്യ അവസരം: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: ഒരു ജനാധിപത്യ രാജ്യത്തിന്റെ യഥാർഥ കരുത്ത് അളക്കപ്പെടുന്നത് അവിടുത്തെ ന്യൂനപക്ഷങ്ങൾ എത്രത്തോളം സുരക്ഷിതരാണ് എന്നതിനെ ആശ്രയിച്ചാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. സംസ്ഥാനതല ന്യൂനപക്ഷ അവകാശ ദിനാചരണം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഗ്ഗീയതയും വിദ്വേഷവും പടർത്തി രാജ്യത്തിന്റെ ഐക്യം തകർക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ ഇടതുപക്ഷം എക്കാലവും പ്രതിരോധ കോട്ടയായി നിലകൊണ്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിൽ ഇടതുപക്ഷ സർക്കാർ അധികാരത്തിലിരിക്കുമ്പോൾ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് പൂർണ്ണമായ സുരക്ഷിതത്വവും ആത്മവിശ്വാസവും നൽകാൻ കഴിയുന്നുണ്ട്. ഭയമില്ലാതെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കുക എന്നത് സർക്കാരിന്റെ പ്രാഥമിക ഉത്തരവാദിത്തമാണ്. പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ വിദ്യാഭ്യാസമാണ് ഏറ്റവും വലിയ ആയുധം. ന്യൂനപക്ഷ വിദ്യാർഥികൾ അടക്കം എല്ലാവർക്കും മെച്ചപ്പെട്ട പഠനാന്തരീക്ഷം സർക്കാർ ഉറപ്പാക്കുന്നു. മുസ്ലീം, ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് പുറമെ സിഖ്, ബുദ്ധ, ജൈന, പാഴ്സി തുടങ്ങിയ സൂക്ഷ്മ ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനും സർക്കാർ സവിശേഷ ശ്രദ്ധ നൽകുന്നുണ്ട്.
ന്യൂനപക്ഷ കമ്മീഷന്റെ പരാതി പരിഹാര സംവിധാനങ്ങൾ കൂടുതൽ സുതാര്യമാക്കാൻ 'വാട്സ് ആപ്പ്' വഴി പരാതി സ്വീകരിക്കുന്ന സംവിധാനം നടപ്പിലാക്കിയത് അഭിനന്ദനാർഹമാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ അഡ്വ. എ.എ. റഷീദ് ചടങ്ങിൽ അധ്യക്ഷനായിരുന്നു.










0 comments