പണത്തിന് പകരം പൊതിഞ്ഞ് നൽകിയത് ലോട്ടറി ടിക്കറ്റ്; നോട്ട് ഇരട്ടിപ്പിക്കാമെന്ന് പറഞ്ഞ് തട്ടിയത് 10 ലക്ഷം

ഷൈൻ മോഹൻ, ആർ വി സജീദ്
തിരുവനന്തപുരം: നോട്ട് ഇരട്ടിപ്പിച്ച് നൽകാമെന്ന് വാഗ്‌ദാനം ചെയ്‌ത് സ്ത്രീയുടെ കൈയിൽനിന്ന് 10 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ. നെയ്യാറ്റിൻകര പെരുങ്കടവിള അയിരൂർ ഗുരു നഗറിൽ ആർ വി സജീദ് (36), ഉഴമലയ്ക്കൽ കുളപ്പട പുളിമൂട് മാന്നാംകോണം ഭാഗത്ത് ഷൈൻ മോഹൻ (37) എന്നിവരെയാണ് കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ നെയ്യാറ്റിൻകര സ്വദേശിയായ ഒരാളെക്കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു.
ഉളിയാഴത്തുറ സ്വദേശിനിയായ സത്രീയുടെ കൈയിൽ നിന്നും ഇരട്ടി തുക കിട്ടുമെന്ന് വിശ്വസിപ്പിച്ച് പത്ത് ലക്ഷം രൂപ വാങ്ങി, പകരം 20 ലക്ഷം രൂപയുടെ നോട്ടെന്ന വ്യാജേന ലോട്ടറി ടിക്കറ്റുകൾ പൊതിഞ്ഞ് നൽകുകയായിരുന്നു. പ്രതികൾക്ക് ഇറിഡിയം തട്ടിപ്പ് സംഘവുമായി ബന്ധമുണ്ടെന്നും സംശയിക്കുന്നു. സമാനമായി പലരിൽനിന്നായി ലക്ഷങ്ങൾ ഇവർ തട്ടിയെടുത്തതായാണ് വിവരം. കൂടുതൽ പരാതികൾ ലഭിക്കാനും സാധ്യതയുണ്ടെന്ന് പൊലീസ് പറയുന്നു. പൗഡിക്കോണം ഉളിയാഴത്തുറ സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. കന്റോൺമെന്റ് എസിപി അജയനാഥിന്റെ നേതൃത്വത്തിൽ സിഐ പ്രജീഷ് ശശി, എസ്ഐമാരായ എസ് സന്ദീപ്, പ്രജീവ്, സിപിഒമാരായ സുബി, അനൂപ് റാം, രതീഷ്, ഷെറിൻ, അരുൺ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.









0 comments