കെപിസിസി പ്രസിഡന്റ് സ്വന്തക്കാരനാവണം: നേതാക്കളെ വെട്ടിനിരത്തി; സതീശന്റെ നീക്കം വിജയം കാണുന്നു

തിരുവനന്തപുരം: മുഖ്യമന്ത്രി പദം പിടിച്ചുവാങ്ങിയതിന് പിന്നാലെ പാർടിയും സതീശൻ കൈപിടിയിലാക്കുന്നു. ഗ്രൂപ്പ് മത്സരങ്ങളിലൂടെ മുന്നിലെത്തിയ അരഡസനിലധികം നേതാക്കളെ വെട്ടിനിരത്തി, തനിക്ക് കൂടി സ്വീകാര്യനായ കെപിസിസി പ്രസിഡന്റ് വേണമെന്ന സതീശന്റെ പിടിവാശി കോൺഗ്രസിൽ വിജയം കാണുകയാണ്.
കെപിസിസിക്ക് മുഴുവൻ സമയ പ്രസിഡന്റാണ് വേണ്ടതെന്ന് തിങ്കളാഴ്ച രാഹുൽ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ സതീശൻ വ്യക്തമാക്കിത് സ്വന്തക്കാരനെ പ്രസിഡന്റ് ആക്കാനാണ്. കെപിസിസി പ്രസിഡന്റ് സ്ഥാനം നോട്ടമിട്ടിട്ടുള്ള എംപിമാരെയും എംഎൽഎമാരെയും വെട്ടുക തന്നെയാണ് ലക്ഷ്യം. പ്രസിഡന്റ് സ്ഥാനത്തേക്ക് കെ സി വേണുഗോപാലിന്റെ പരിഗണനയിലുള്ള പേരുകൾ പിന്തള്ളപ്പെടുകയും ചെയ്യും. തനിക്ക് അനഭിമതനായ ഒരാളെ കെപിസിസി പ്രസിഡന്റായി കൊണ്ടുവരാൻ ഹൈക്കമാൻഡ് തയ്യാറാകില്ലെന്ന വിശ്വാസത്തിലാണ് സതീശൻ.
മുഖ്യമന്ത്രി വി ഡി സതീശനും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും തമ്മിലുള്ള പോരിന്റെ ഭാഗമായാണ് കെപിസിസി പുനഃസംഘടന വൈകിയത്. മുഖ്യമന്ത്രി സ്ഥാനം നഷ്ടമായ വേണുഗോപാൽ തന്റെ നോമിനിയെ കെപിസിസിയുടെ തലപ്പത്ത് കൊണ്ടുവരാൻ ശ്രമിക്കുമ്പോൾ, സ്വന്തക്കാരനെ പാർടി നേതൃത്വത്തിലെത്തിക്കാൻ സതീശനും ചരട് വലികൾ നടത്തുകയാണ്. എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹന്നാൻ, ആന്റോ ആന്റണി, ഷാഫി പറമ്പിൽ, അടൂർ പ്രകാശ് തുടങ്ങിയവരാണ് കെപിസിസി പ്രസിഡന്റ്‌സ്ഥാനം കൊതിച്ച് കാത്തിരിക്കുന്നത്. മാത്യു കുഴൽനാടൻ അടക്കമുള്ള ചില എംഎൽഎമാരും പട്ടികയിലുണ്ട്.
ആർഎസ്‌എസിനെ നയിച്ച എം എസ് ഗോൾവാൾക്കറുടെ ചിത്രത്തിനുമുന്നിൽ കുനിഞ്ഞുനിന്ന് വിളക്ക് കൊളുത്തിയ വി ഡി സതീശന്, പിഎം ശ്രീയിൽ അടക്കമുള്ള ആർഎസ്‌എസ് അജൻഡ നടപ്പാക്കാൻ ഏറാൻമുളിയായ പ്രസിഡന്റിനെയാണ് ആവശ്യം. മുതിർന്ന നേതാക്കളെ എല്ലാം വെട്ടി നിരത്തിയതോടെ എതിർപക്ഷക്കാരൻ പ്രസിഡന്റ് സ്ഥാനത്ത് എത്തിയാലും തനിക്ക് ഭീഷണിയാവില്ലെന്ന കണക്ക് കൂട്ടലിലാണ് സതീശൻ.










0 comments