കെഎസ്ആർടിസി ബസ്സുകൾ വാങ്ങിയതിൽ അഴിമതിയെന്ന പ്രചാരണം വ്യാജം: കെ ബി ഗണേഷ് കുമാർ

മന്ത്രി കെ ബി ഗണേഷ് കുമാർ
തിരുവനന്തപുരം: കെഎസ്ആർടിസി ബസ് വാങ്ങിയതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന അഴിമതി ആരോപണങ്ങൾ പൂർണമായും അടിസ്ഥാനരഹിതമാണെന്ന് മുൻ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. തനിക്കെതിരെ ചില മാധ്യമങ്ങൾ ബോധപൂർവം വ്യാജരേഖകൾ ചമച്ച് കുപ്രചാരണം നടത്തുകയാണെന്നും ഇതിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ സർക്കാർ സമഗ്ര അന്വേഷണം പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വാർത്തകളിൽ പറയുന്ന ഒരു കണക്കുപോലും വസ്തുതാപരമല്ലെന്ന് കണക്കുകൾ നിരത്തി ഗണേഷ് കുമാർ വ്യക്തമാക്കി. നാലുകോടി രൂപയുടെ നഷ്ടം വരുത്തിവച്ചു എന്ന മാധ്യമങ്ങളുടെ വാദം തെറ്റാണ്. യഥാർത്ഥത്തിൽ മൂന്ന് കോടിയോളം രൂപയുടെ ലാഭമാണ് കെഎസ്ആർടിസിക്ക് ഉണ്ടായത്. വാർത്തയിൽ കാണിച്ച തരത്തിലുള്ള ഒരു രേഖയും കെഎസ്ആർടിസിയിൽ നിലവിലില്ല.
കണിശമായ ടെൻഡർ നടപടികളിലൂടെ, ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയ കമ്പനിക്കാണ് കരാർ നൽകിയത്. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് യാതൊരുവിധ അഴിമതിയും നടന്നിട്ടില്ല."ഈ വിഷയത്തിൽ സിബിഐ അന്വേഷണം വന്നാലും എനിക്ക് സന്തോഷമേയുള്ളൂ. കെഎസ്ആർടിസി ഒരിക്കലും നൽകാത്ത തുക രേഖപ്പെടുത്തി എങ്ങനെയാണ് ഇത്തരമൊരു വ്യാജരേഖ ചമച്ചതെന്ന് പുറത്തുവരണം. തെറ്റായ വാർത്ത നൽകിയ ചാനൽ ജനങ്ങളോട് പരസ്യമായി ഖേദം പ്രകടിപ്പിക്കാൻ തയ്യാറാകണം"- കെ ബി ഗണേഷ് കുമാർ പറഞ്ഞു.










0 comments