ദേശാഭിമാനിയുടെ പേരിൽ വ്യാജ കാർഡുമായി വീണ്ടും നുണപ്രചാരണം; പരാതി നൽകി ജോൺ ബ്രിട്ടാസ്

ദേശാഭിമാനിയുടേതെന്ന പേരിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യജ കാർഡ് (ഇടത്), ജോൺ ബ്രിട്ടാസ് (വലത്)
തിരുവനന്തപുരം: ദേശാഭിമാനിയുടെ പേരിൽ വ്യാജ കാർഡ് ഉണ്ടാക്കി സാമൂഹിക മാധ്യമങ്ങളിൽ വീണ്ടും നുണപ്രചാരണം. ദേശാഭിമാനി ലോഗോയും ഡിസൈനും ഫോർമാറ്റും അടക്കം ഉപയോഗിച്ചാണ് വ്യാജ കാർഡുകൾ പ്രചരിപ്പിക്കുന്നത്. പ്രതീഷ് വിശ്വനാഥൻ എന്ന സംഘപരിവാർ നേതാവ് എം സ്വരാജിനെ സന്ദർശിച്ചുവെന്നും അതിൽ തെറ്റൊന്നും ഇല്ല എന്നും ജോൺ ബ്രിട്ടാസ് എം പി പറയുന്നതായി ദേശാഭിമാനിയുടെ പേരിൽ വ്യജ കാർഡ് ഇറക്കിയായിരുന്നു ഇത്തവണ നുണപ്രചാരണം. തനിക്കെതിരെ വ്യാജ പ്രചാരണം നടത്തിയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് എം പി സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി.
Related News
സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജവും അപകീർത്തികരവുമായ പോസ്റ്ററുകൾ നിർമിച്ച് പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹം കേരള പൊലീസ് മേധാവിക്ക് പരാതി നൽകിയത്. ദേശാഭിമാനിയുടെ പേരും ലോഗോയും ദുരുപയോഗം ചെയ്താണ് വ്യാജ പോസ്റ്റർ നിർമിച്ച് പ്രചരിപ്പിച്ചിരിക്കുന്നത്. തന്നെ അപകീർത്തിപ്പെടുത്താനും പൊതുസമൂഹത്തിനിടയിൽ തെറ്റിദ്ധാരണ പരത്താനും ലക്ഷ്യമിട്ടുള്ളതാണ് ഇത്തരം വ്യാജ പ്രചാരണങ്ങളെന്ന് ജോൺ ബ്രിട്ടാസ് പരാതിയിൽ ചൂണ്ടിക്കാട്ടി.
Related News
നേരത്തെ സാമൂഹിക മാധ്യമങ്ങളിൽ വ്യാജകാർഡുകൾ ഇറക്കിയിരുന്നെങ്കിലും ഇപ്പോൾ വ്യാപകമായ നുണപ്രചാരണങ്ങളാണ് നടക്കുന്നത്. സംഭവത്തിൽ ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. പ്രതീഷ് വിശ്വനാഥൻ എന്ന സംഘപരിവാർ നേതാവ് എം സ്വരാജിനെ സന്ദർശിച്ചു എന്ന നിലയിൽ ചില ഹാൻഡിലുകൾ വ്യാജചിത്രം ആദ്യം പ്രചരിപ്പിച്ചിരുന്നു. പിന്നീട്, സൗഹൃദം കൊണ്ടാണ് സന്ദർശിച്ചതെന്നും വിവാദമാക്കരുതെന്നും എം സ്വരാജ് പറഞ്ഞതായി ദേശാഭിമാനിയുടെ പേരിൽ വ്യാജ കാർഡിറക്കി പ്രചരിപ്പിച്ചു. വയനാട് ടൗൺഷിപ്പിൽ മൂന്നു വീടുകൾക്കു മാത്രമാണ് ചോർച്ച എന്ന പേരിലും ദേശാഭിമാനിയുടെ പേരിൽ വ്യാജകാർഡ് പ്രചരിപ്പിച്ചു. ദേശാഭിമാനി റസിഡന്റ് എഡിറ്റർ എം സ്വരാജിന്റെ ചിത്രവും ദുരുപയോഗിച്ചു.
Related News
ദുരിതബാധിതരിൽനിന്ന് മുസ്ലീം ലീഗ് 12,000 രൂപ വീതം നിർബന്ധിത പിരിവ് നടത്തിയത് ദേശാഭിമാനി വാർത്തയാക്കിയിരുന്നു. ഇൗ വാർത്ത പിൻവലിച്ച് ഖേദം പ്രകടിപ്പിച്ചതായി ദേശാഭിമാനിയുടെ പേരിൽ വ്യാജ കാർഡിറക്കി പ്രചരിപ്പിച്ചു. കെ ടി ജലീലിന്റെ പ്രസ്‌താവന എന്ന പേരിലും സമാനമായ വ്യാജ കാർഡിറക്കി. ദേശാഭിമാനിയുടെയും പാർടിനേതാക്കളുടെയും വിശ്വാസ്യതയെ ഇല്ലാതാക്കുന്നതിനുള്ള ബോധപൂർവമായ നീക്കമാണുണ്ടായത്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും വ്യാജ പോസ്റ്റുകൾ നീക്കം ചെയ്യണമെന്നും ദേശാഭിമാനി നൽകിയ പരാതിയിൽ പറയുന്നു. ‘ദേശാഭിമാനി'യുടേതെന്ന പേരിൽ തനിക്കെതിരെ വ്യാജ കാർഡുകൾ നിർമിച്ച് പ്രചരിപ്പിക്കുന്നതിനെതിരെ എം സ്വരാജും സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്.










0 comments