സിഇടിയിൽ കാവിക്കൊടിയേന്തിയ സ്ത്രീയും വന്ദേമാതരവും; നന്ദി പറയാൻ മുസ്ലിം കുട്ടികൾ വേണമെന്നും; വേദിയിൽ എസ്എഫ്ഐ പ്രതിഷേധം

വേദിയിൽ എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധിക്കുന്നു (ഇടത്), വന്ദേമാതരം ആലപിക്കുമ്പോൾ കാവിക്കൊടിയേന്തിയ സ്ത്രീയുടെ രൂപം പ്രദർശിപ്പിക്കുന്നു (വലത്)
തിരുവന്തപുരം: തിരുവനന്തപുരം എഞ്ചിനിയറിങ് കോളേജിൽ (സിഇടി) കെടിയുവും എൻഎസ്എസ് യൂണിറ്റും സംഘടിപ്പിച്ച പരിപാടിയിൽ സംഘപരിവാർവൽകരണം. 'വികസിത് ഭാരത് യങ് ഡയലോഗ്' എന്ന പേരിൽ നടന്ന പരിപാടിയിലാണ് കടുത്ത ഇതര മതവിദ്വേഷം സൃഷ്ടിക്കുന്ന നീക്കം നടന്നത്. സംഘാടകരുടെ നടപടിക്കെതിരെ വേദിയിൽവെച്ച് എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധിച്ചു.
മതനിരപേക്ഷതയ്ക്ക് നിരക്കാത്ത വന്ദേമാതരത്തിന്റെ പൂർണരൂപം പരിപാടിയിൽ ആലപിച്ചു. സംഘപരിവാർ ചിഹ്നങ്ങൾ സ്റ്റേജിന് പിറകിൽ പ്രദർശിപ്പിച്ചുകൊണ്ടായിരുന്നു ആലാപനം. ഇതിന് പിന്നാലെ പരിപാടിയെ സംബന്ധിച്ച് മുസ്ലിം കുട്ടികൾ വേദിയിലെത്തി അവലോകനം പറയണമെന്നും സംഘപരിവാറുകാരനായ പരിപാടിയുടെ കോഡിനേറ്റർ ആവശ്യപ്പെട്ടു.
ഇതോടെ എസ്എഫ്ഐ പ്രവർത്തകർ സ്റ്റേജിൽ കയറി പ്രതിഷേധിച്ചു. ആർഎസ്എസ് അജണ്ട നടപ്പാക്കാൻ അനുവദിക്കില്ലെന്നും വിദ്യാർഥികളെ വിദ്വേഷം പരത്താൻ വിട്ടുതരില്ലെന്നും പ്രഖ്യാപിച്ചു. കടുത്ത വർഗീയ വിഭജനം സൃഷ്ടിക്കാൻ ശ്രമിച്ച സംഘാടകർക്കെതിരെ കേസെടുക്കണമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് ആവശ്യപ്പെട്ടു.
കേരളത്തിലെ സർക്കാർ കോളജുകളിൽ പോലും സംഘപരിവാരം അഴിഞ്ഞാടുമ്പോൾ, അവർക്ക് മുന്നിൽ നട്ടെല്ലും നാവും പണയം വെച്ച് യുഡിഎഫ് സർക്കാർ കൈയും കെട്ടി നോക്കിയിരിക്കുകയാണെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് പറഞ്ഞു. സംഘപരിവാറിന്റെ പോഷക സംഘടനാ മാതൃകയിൽ കാമ്പസിൽ പരിപാടി നടത്താൻ ഒരു അധികാരിയെയും അനുവദിക്കില്ലെന്ന് ഉറക്കെ വിളിച്ചുപറയാൻ എസ്എഫ്ഐ മാത്രമേ അവശേഷിക്കുന്നുള്ളൂ. നിശബ്ദമായിരുന്ന് സംഘപരിവാരത്തെ പ്രോത്സാഹിപ്പിക്കുന്നതിന് എന്ത് പ്രതിഫലമാണ് ലഭിക്കുന്നതെന്ന് തുറന്നു പറയാൻ യുഡിഎഫ് തയ്യാറാവണമെന്നും ശിവപ്രസാദ് പറഞ്ഞു.









0 comments