തമിഴ്‌നാട്ടിൽനിന്ന് സ്ഫോടക വസ്തുകൾ കൊണ്ടുവന്നത് തണ്ണിമത്തന്റെ മറവിൽ

തമിഴ്‌നാട്ടിൽനിന്ന് കേരളത്തിലേക്ക് കടത്തിയത് തണ്ണിമത്തന്റെ മറവിൽ സ്ഫോടക വസ്തുവുമായി വന്ന വാഹനം പിടികൂടിയപ്പോൾ
പാലക്കാട്: പാലക്കാട് പൊലീസ് പിടികൂടിയ സ്ഫോടക വസ്തുകൾ തമിഴ്‌നാട്ടിൽനിന്ന് കേരളത്തിലേക്ക് കടത്തിയത് തണ്ണിമത്തന്റെ മറവിൽ. വാഹനത്തിന്റെ ക്യാരിയറിൽ മുകൾഭാഗത്ത് ചാക്കുകളിൽ നിറച്ച നിലയിൽ തണ്ണിമത്തനുകളും അടിയിൽ നൂറോളം കാർഡ് ബോർഡ് പെട്ടികളിൽ സ്‌ഫോടക വസ്തുക്കളും സൂക്ഷിച്ചിരിക്കുകയായിരുന്നു. ഉഗ്ര സ്ഫോടന ശേഷിയുള്ള ആയിരത്തിലധികം ജലാറ്റിൻ സ്റ്റിക്കുകളും 17 ഡിറ്റനേറ്ററുകളും നൂറിലധികം ഫ്യൂസുകളും ഇതിലുണ്ടായിരുന്നു.
കണ്ടെടുത്ത സ്ഫോടക വസ്തുക്കൾ പാറമടകളിൽ ഉപയോഗിക്കുന്നവയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ബുധൻ രാത്രി ഒമ്പതിന് പാലക്കാട് നഗരത്തിൽ കാടാങ്കോട് മേൽപ്പാലത്തിനുസമീപം സൗത്ത് പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് വൻ സ്ഫോടക ശേഖരം പിടിച്ചത്. സംശയംതോന്നി പൊലീസ് കൈകാണിച്ചെങ്കിലും വാഹനം നിർത്താതെ പോയി. വാഹനം പിന്തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്ഫോടകവസ്തു കണ്ടെത്തിയത്.
തമിഴ്നാട് സ്വദേശിയായ ഡ്രൈവർ സെന്തിൽ കുമാറി (47) നെ പൊലീസ് അറസ്റ്റ് ചെയ്തു. സ്‌ഫോടക വസ്തുക്കൾ കോയമ്പത്തൂരിൽനിന്ന് തൃശൂരിലെ വിവിധ ക്വാറികളിലേക്ക് കടത്തുകയായിരുന്നു എന്നാണ് ഇയാൾ പറഞ്ഞത്. അഗ്നിരക്ഷാസേന സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. വ്യാഴാഴ്‌ച ഫോറൻസിക്, ബാലിസ്റ്റിക് വിദഗ്‌ധരും കൂടുതൽ പരിശോധന നടത്തും.










0 comments