മദ്യപിച്ച് വാക്ക് തർക്കം, കൈയാങ്കളിക്കിടെ കിണറ്റിൽ വീണു; യുവാക്കളെ ഫയർഫോഴ്സ് പേരെ രക്ഷപ്പെടുത്തി

ആറ്റിങ്ങൽ: മദ്യപിച്ചുണ്ടായ വാക്ക് തർക്കത്തെ തുടർന്ന് കിണറ്റിലകപ്പെട്ട മൂന്ന് പേരെ രക്ഷപ്പെടുത്തി. വെള്ളിയാഴ്ച ആറ്റിങ്ങൽ ബോയ്സ് ഹൈസ്കൂളിന് സമീപം വിളയിൽവീട്ടിൽ സുധിയുടെ വീട്ടിലെ കിണറ്റിലാണ് പരിസരവാസികളായ അനൂപ്, സനു, ശ്യാം എന്നിവർ അകപ്പെട്ടത്.
മരണാനന്തര ചടങ്ങുമായി ബന്ധപ്പെട്ട് എത്തിയവരിലെ അഞ്ച് യുവാക്കളിൽ മൂന്ന് പേരാണ് കിണറ്റിൽ അകപ്പെട്ടത്. മദ്യലഹരിയിൽ ആയിരുന്ന ഇവർ കിണറ്റിന് സമീപം ഇരുന്ന് സംസാരിക്കുന്നതിനിടെ വാക്ക് തർക്കത്തിലേർപ്പെട്ടു.
വാക്കുതർക്കം കൈയാങ്കളിയിൽ കലാശിച്ചതോടെ അനൂപ് കിണറ്റിലേക്ക് വീണു. സുഹൃത്തുക്കളായ സനു, ശ്യാം എന്നിവർ അനൂപിനെ രക്ഷിക്കാൻ ഇറങ്ങിയപ്പോഴാണ് 50 അടി താഴ്ചയുള്ള കിണറ്റിൽ അകപ്പെട്ടത്. തുടർന്ന് ആറ്റിങ്ങൽ അഗ്നിരക്ഷാ സേനയെത്തിയാണ് ഇവരെ പുറത്തെത്തിച്ചത്. ഗ്രേഡ് സ്റ്റേഷൻ ഓഫീസർ ജെ രാജേന്ദ്രൻനായരുടെ നേതൃത്വത്തിൽ ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ സി ആർ ചന്ദ്രമോഹൻ, ഫയർ ഓഫീസർമാരായ സമിൻ, രതീഷ്, സജീവ്, സാൻ, ഡ്രൈവർമാരായ വിപിൻ, മനീഷ് ക്രിസ്റ്റഫർ, ഹോംഗാർഡ് ബിജു എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.










0 comments