വോട്ടവകാശം നിഷേധിക്കരുത്; തെരഞ്ഞെടുപ്പ് കമീഷന്‍ ഉറപ്പ് പാലിക്കണമെന്ന് സിപിഐ എം

തിരുവനന്തപുരം: നാമനിർദേശ പത്രികാസമർപ്പണത്തിന്റെ അവസാനദിവസമായ തിങ്കളാഴ്ച വരെ വോട്ടർപട്ടികയിൽ പേരുചേർക്കാമെന്ന ഉറപ്പ് പാലിക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ തയ്യാറാവണമെന്ന് സിപിഐ എം. പരമാവധി ആളുകളെ വോട്ടവകാശം വിനിയോഗിക്കാൻ പ്രോത്സാഹിപ്പിക്കേണ്ട തെരഞ്ഞെടുപ്പ് കമീഷൻ, അതിന് വിരുദ്ധമായാണ് പെരുമാറുന്നത്. ഈ നീക്കത്തിൽ നിന്നും കമീഷൻ പിന്മാറണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനൽ പറഞ്ഞു.
മാർച്ച് 15ന് ശേഷമുള്ള അപേക്ഷകൾ പരിഗണിക്കില്ലെന്ന് വ്യക്തമാക്കിയുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ വാർത്താക്കുറിപ്പ്, വോട്ടവകാശമെന്ന ഭരണഘടനാപരമായ അവകാശത്തിന് മേലുള്ള കടന്നുകയറ്റമാണ്. ലക്ഷക്കണക്കിന് പേർക്ക് വോട്ടവകാശം നിഷേധിക്കാൻ തെരഞ്ഞെടുപ്പ് കമീഷന്റെ തീരുമാനം കാരണമാവും.
നാമനിർദേശ പത്രികാ സമർപ്പണത്തിന്റെ അവസാന ദിവസം വരെ വോട്ട് കൂട്ടിച്ചേർക്കാനുള്ള അവസരം 1950ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 23 പൗരന്മാർക്ക് നൽകുന്നു. ഈ തീയതി വരെ അവസരമുണ്ടാവുമെന്ന് തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട സർവകക്ഷി യോഗത്തിലും തെരഞ്ഞെടുപ്പ് കമീഷൻ ഉദ്യോഗസ്ഥർ വിശദീകരിച്ചിരുന്നു. ഈ ഉറപ്പിന് വിപരീതമായ പത്രക്കുറിപ്പാണ് ഇന്നലെ പുറത്തിറക്കിയത്. നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചേർക്കാനുള്ള അവസാന തീയതി മുൻകൂട്ടി പൊതുജനങ്ങളെ അറിയിക്കാൻ തെരഞ്ഞെടുപ്പ് കമീഷന് ഉത്തരവാദിത്തമുണ്ട്. നിശ്ചയിച്ച അവസാന തീയതിക്ക് ഒരാഴ്‌ചയ്‌ക്ക് ശേഷം ഈ വിവരം അറിയിക്കുന്നത് നീതികേടാണ്.
എസ്‌ഐആറിന്റെ പേരിൽ ദശലക്ഷക്കണക്കിന് പേരെയാണ് വോട്ടർപ്പട്ടികയിൽ നിന്ന് നീക്കം ചെയ്‌തത്. ആനുപാതികമായ കൂട്ടിച്ചേർക്കൽ ഉണ്ടായിട്ടുമില്ല. ഇതിന് പിന്നാലെയാണ് നിയമപരമായ സാധ്യത ഉണ്ടായിട്ടും ആയിരക്കണക്കിന് പേരെ ഒഴിവാക്കാനുള്ള ഈ നീക്കമെന്നും സിപിഐ എം പറഞ്ഞു.










0 comments