ലണ്ടൻ കിങ്സ് കോളേജുമായി പാർക്കിൻസൺസ് രോഗ ഗവേഷണത്തിൽ സഹകരണം

തിരുവനന്തപുരം : ലണ്ടൻ കിങ്സ് കോളേജുമായി പാർക്കിൻസൺസ് രോഗ ഗവേഷണത്തിൽ സഹകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഡോക്ടർമാർക്ക് അവിടെ ഫെലോഷിപ്പ് പ്രോഗ്രാമും സംഘടിപ്പിക്കും. പാർക്കിൻസൺസ് രോഗത്തിൽ ഗവേഷണ സഹകരണങ്ങൾ ശക്തിപ്പെടുത്തുന്നതിന് അന്താരാഷ്ട്ര വാർഷിക സിമ്പോസിയം കേരളത്തിന് സഹായകരമാകും. യുവ ഗവേഷകർക്ക് പരിശീലന അവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനും പാർക്കിൻസൺസ് രോഗത്തെക്കുറിച്ചുള്ള അവബോധവും പരിചരണവും പ്രത്യേകിച്ചും മോട്ടോർ ഇതര ലക്ഷണങ്ങളെക്കുറിച്ചുള്ള അവബോധവും പരിചരണവും മെച്ചപ്പെടുത്തുന്നതിലൂടെയും ഈ സിമ്പോസിയം കേരളത്തിന് ഏറെ സഹായകരമാകും. യുവാക്കളിൽ പാർക്കിൻസൺസ് രോഗം വർധിച്ചു വരുന്നത് ആശങ്കയുണ്ടാക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. പാർക്കിൻസൺസ് രോഗത്തെക്കുറിച്ചുള്ള ആറാമത് അന്താരാഷ്ട്ര വാർഷിക സിമ്പോസിയം- 2026 തിരുവനന്തപുരത്ത് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
കിങ്സ് കോളേജ് ഹോസ്പിറ്റൽ സിഇഒ കിംബർലി പിയേഴ്‌സ്, പാർക്കിൻസൺസ് ഡിസീസ് നോൺ- മോട്ടോർ ഗ്രൂപ്പ് (PDNMG-I) ഔദ്യോഗികമായി ആരംഭിക്കുകയും ലണ്ടനിലെ കിങ്സ് കോളേജും കേരള സർക്കാരും തമ്മിലുള്ള ഗവേഷണ സഹകരണങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്തു.
ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ്, തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ന്യൂറോളജി വകുപ്പ്, നാഷണൽ ഹെൽത്ത് മിഷൻ, കിംഗ്സ് കോളേജ് ലണ്ടൻ - പാർക്കിൻസൺസ് റിസർച്ച് അലയൻസ് ഇന്ത്യ (PRAI) എന്നിവർ ചേർന്നാണ് സിമ്പോസിയം സംഘടിപ്പിച്ചത്. കിംഗ്സ് PRAI ഇന്റർനാഷണൽ വിസിറ്റിംഗ് ഫെലോഷിപ്പ് പ്രോഗ്രാം പ്രഖ്യാപിക്കുകയും മികച്ച ഡോപാമൈൻ വിതരണത്തിനുള്ള നൂതന സമീപനങ്ങൾ വിശദീകരിക്കുകയും ചെയ്തു.










0 comments