'സതീശൻ അംബേദ്കറെ വായിക്കണം, ജാതി സാമൂഹിക മൂലധനവും അധികാരവുമാണ്'; വിമർശനവുമായി കെപിസിസി വക്താവ്

തിരുവനന്തപുരം: ജാതിപ്പേര് ഉപയോഗിച്ച് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വി ഡി സതീശനെതിരെ രൂക്ഷവിമർശനുമായി കോൺഗ്രസ് വക്താവ് വി ആർ അനൂപ്. ഔദ്യോഗിക കൃത്യനിർവഹണത്തിൻ്റെ തിരക്കുകൾക്കിടയിലും, വായനക്ക് വലിയ സമയം കണ്ടെത്തുന്ന സതീശൻ അംബേദ്കറെ വായിക്കാൻ അധിക സമയം കണ്ടെത്തണമെന്ന് അനൂപ് ഫെയ്സ്ബുക്കിൽ കുറിച്ചു.
വി ഡി സതീശനെതിരെ പരോക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് ജിന്റോ ജോണും രംഗത്തെത്തിയിരുന്നു. ജാതിവാലുകൾ ചുമക്കാത്ത കോൺഗ്രസ് ആകുന്നതാണ് നല്ലതെന്നാണ് ജിന്റോ ഫെയ്സ്ബുക്കിൽ കുറിച്ചത്.
ഫെയ്സ്ബുക്ക് കുറിപ്പ്
VADASSERY RAVEENDRANATH ANOOP എന്ന ഞാൻ.. ട്രോൾ അല്ല. VADASSERY ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ മാത്രം അല്ല, എൻ്റേയും കുടുംബപ്പേര് ആണ് (മലയാളത്തിൽ വടശ്ശേരി എന്നല്ല, വടാശ്ശേരി എന്നും വായിക്കും) പക്ഷേ, ഞങ്ങൾ മേനോൻ, നായർ, വർമ്മ ഒന്നും അല്ല. തീയ്യ- ഈഴവ ആണ് (ഇതേ കുടുംബപേരുള്ള മുസ്ളീങ്ങളേയും ക്രിസ്ത്യാനികളേയും കണ്ടിട്ടുണ്ട്. അവർ ഈഴവർ മതം മാറിയതാവാനും സാധ്യതയുണ്ട്. കേരളത്തിലെ മുസ്ളീങ്ങളിലും, ക്രിസ്ത്യാനികളിലും ഒരു വലിയ വിഭാഗം ഈഴവർ മതം മാറിയവർ ആണല്ലോ).
എന്ത്കൊണ്ട് ഇപ്പോൾ VADASSERY DAMODARA MENON വരുന്നു എന്നാണല്ലോ ചോദ്യം. അത് അദ്ദേഹത്തിൻ്റെ പേരിൻ്റെ Expansion ആണ് എന്നതാണ് ഒരു വാദം. എന്നാൽ എന്ത് കൊണ്ട് അദ്ദേഹത്തിൻ്റെ മുൻ സത്യപ്രതിജ്ഞകളിൽ വരാത്ത MENON ഇപ്പോൾ എങ്ങനെ വന്നു എന്നതാണ് ചോദ്യം. ജാതി ഒരേ സമയം ഒരു സാമൂഹിക മൂലധനവും സാമൂഹിക അധികാരവും ആണ്. ഏതാണ്ട് ഒരു വർഷം മുൻപ് ഇന്നത്തെ മുഖ്യമന്ത്രി, അന്നത്തെ പ്രതിപക്ഷ നേതാവിനൊടൊപ്പം അന്തരിച്ച ചിന്തകൻ കെകെ കൊച്ചിനെ സന്ദർശിച്ചപ്പോൾ, അദ്ദേഹം പറഞ്ഞ വാക്കുകൾ ഓർത്ത് പോവുന്നു " അംബേദ്കറെ അധികം വായിക്കാൻ കഴിഞ്ഞിട്ടില്ല" ഔദ്യോഗിക കൃത്യനിർവഹണത്തിൻ്റെ തിരക്കുകൾക്കിടയിലും, വായനക്ക് വലിയ സമയം കണ്ടെത്തുന്ന അങ്ങ് അംബേദ്കറെ വായിക്കാൻ അധിക സമയം കണ്ടെത്തണം എന്ന് മാത്രമാണ് ഈ സന്ദർഭത്തിൽ പറയാനുള്ളത്











0 comments