സ്വന്തമായി ഇലക്ട്രിക് സൈക്കിള്‍ നിര്‍മിച്ച് ഒമ്പതാം ക്ലാസുകാരൻ

സ്വന്തമായി ഇലക്ട്രിക് സൈക്കിൾ നിർമിച്ച് നിലമ്പൂർ ഗവൺമെന്റ് മാനവേദൻ സ്കൂളിലെ ഒമ്പതാം ക്ലാസുകാരൻ മുഹമ്മദ് ആത്തിഫ്. സ്പീഡോ മീറ്ററും ബാറ്ററി ചാർജ് ഇൻഡിക്കേറ്റും ബ്രേക്ക് ലൈറ്റുമെല്ലാം ഈ വിദ്യാർഥി സ്വന്തമായി സൈക്കിളിൽ ഘടിപ്പിച്ചതാണ്. ആവശ്യമായ മോട്ടോറും ബാറ്ററിയും ഓൺലൈനായി വാങ്ങി. സ്കൂൾ പഠനോത്സവത്തിന് തന്റെ ഇലക്ട്രിക് സൈക്കിളിൽ സ്കൂളിലെത്തി ആത്തിഫ് കൂട്ടുകാരെ അമ്പരപ്പിച്ചു.
ചെറുപ്പം മുതലേ ശാസ്ത്ര പഠനത്തിൽ വലിയ താൽപര്യമായിരുന്നു ആത്തിഫിന്. സൈക്കിൾ കൂടാതെ നിരവധി ഉപകരങ്ങൾ സ്വന്തമായി നിർമിച്ചിട്ടുണ്ട്. തന്റെ വീടു തന്നെ പരീക്ഷണ ശാലയായി മാറ്റിയിരിക്കുകയാണ് ആത്തിഫ്. സ്ലൈഡിംങ് ഡോർ, ടെലസ്കോപ്പ്, കത്തി മൂർച്ച കൂട്ടാനുള്ള ഗ്രൈൻഡർ, ചെടികൾ നനക്കാനായി ഇറിഗേഷൻ സിസ്റ്റം, വ്യായാമത്തിനായി ഏറ്റവും ചെലവ് കുറഞ്ഞ ജിംനേഷ്യം, ഡോർ സെൻസർ അലാറം, കൊതുവല നെറ്റ് തുടങ്ങി നിരവധി ഉപകരണങ്ങൾ ആത്തിഫ് രൂപകൽപ്പന ചെയ്തിട്ടുണ്ട്.
ക്ലാസിൽ നിന്ന് ലഭിക്കുന്ന ശാസ്ത്ര ആശയങ്ങൾ കേവലം പരീക്ഷയ്ക്ക് മാർക്ക് ലഭിക്കാൻ കാണാതെ പഠിക്കുന്നതിന് പകരം അറിവുകളെ പ്രായോഗിക ആവശ്യങ്ങൾക്ക് ഉപകാരപ്പെടുന്ന ഉപകരണങ്ങളാക്കി മാറ്റി പ്രയോജപ്പെടുത്തുകയാണ് മുഹമ്മദ് ആത്തിഫ്. സ്കൂളിലെ ഫിസിക്സ് അധ്യാപകൻ സുരേഷ് മാസ്റ്റർ, ക്ലാസ് ടീച്ചർ നിഷ എന്നിവരുടെ പരിപൂർണ പിന്തുണയും ആ ത്തിഫിനുണ്ട്. ചന്തക്കുന്ന് സ്വദേശിയായ വിദേശത്ത് ജോലി ചെയ്യുന്ന പിതാവ് സെയ്ഫുദീൻ വാഴയിൽ, മാതാവ് ഷീബ എന്നിവരുടെ എല്ലാവിധ പിന്തുണയും കരുതലും ആത്തിഫിന് ഈ മേഖലയിൽ മുന്നേറാനുള്ള പ്രചോദനമാണ്. എല്ലാവർഷവും ശാസ്ത്രമേളയിൽ സ്ഥിര സാന്നിദ്ധ്യമാണ് ആത്തിഫ്.










0 comments