മഴക്കെടുതിക്ക് പിന്നാലെ പകർച്ചവ്യാധികളും പടരുന്നു; വേണം ജാഗ്രത


സ്വന്തം ലേഖകൻ
Published on Aug 05, 2026, 08:00 AM | 2 min read
കോഴിക്കോട്: മഴ കെടുതികൾക്ക് പിന്നാലെ പകർച്ചവ്യാധികളും സാംക്രമിക രോഗങ്ങളും പടരുന്നു. പനിബാധിച്ച് മൂന്നു ദിവസത്തിൽ കാൽലക്ഷത്തിലധികം പേരാണ് ചികിത്സതേടിയത്. കോഴിക്കോട് ജില്ലയിൽ കഴിഞ്ഞ ദിവസം മാത്രം ചികിത്സ തേടിയത് 1092 പേരാണ്. അഞ്ചുപേർക്ക് ഡെങ്കിപ്പനി സ്ഥികരിച്ചു. മഴ തുടങ്ങി മൂന്നു ദിവസത്തിൽ സംസ്ഥാനത്ത് 51 പേർക്ക് എലിപ്പനി ബാധിച്ചു. നാലുപേർ മരിച്ചു. അതിശക്തമായ മഴയിൽ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതോടെ രോഗവ്യാപനം രൂക്ഷമാകാനാണ് സാധ്യത. വിമർശങ്ങൾക്കുശേഷവും, ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്കും രക്ഷാപ്രവർത്തകർക്കും എലിപ്പനി പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിൻ എത്തിക്കാൻ സർക്കാർ സംവിധാനങ്ങൾക്കായില്ല.
60 പേർക്ക് മഞ്ഞപ്പിത്തവും 144 പേർക്ക് ഡെങ്കിപ്പനിയും 21 പേർക്ക് മലമ്പനിയും മൂന്നുപേർക്ക് അമീബിക് മസ്തിഷ്കജ്വരവും സ്ഥിരീകരിച്ചു. പകർച്ചവ്യാധികൾക്കുപുറമേ മറ്റ് രോഗങ്ങൾക്കും ദുരിതാശ്വാസ ക്യാമ്പുകളിൽ ചികിത്സ ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്. തൈറോയ്‌ഡ്, രക്തസമ്മർദ്ദം തുടങ്ങിയവയുടെ സ്ഥിരംകഴിക്കേണ്ട മരുന്നുകൾ പലതും ക്യാമ്പിലുള്ളവർക്ക് ലഭ്യമാക്കിയിട്ടില്ല. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
തുരത്തണം കൊതുകിനെ
കൊതുക് വളരാതിരിക്കാൻ വെള്ളം കെട്ടിനിർത്തുന്നത് ഒഴിവാക്കുക, ഉപയോഗശൂന്യമായ ചിരട്ട, വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് പാത്രങ്ങൾ, ഉപയോഗമില്ലാത്ത ടയറുകൾ, ബക്കറ്റുകൾ എന്നിവയും പറമ്പിൽ അലക്ഷ്യമായി കിടക്കുന്ന വസ്തുക്കളും ആഴ്ചയിലൊരിക്കൽ നീക്കംചെയ്ത് സുരക്ഷിതമായി സംസ്‌കരിക്കുക. ഫ്രിഡ്ജിനുപിന്നിലെ ട്രേ, ചെടിച്ചട്ടികളുടെ അടിയിലെ പാത്രം, മണിപ്ലാന്റ് വളർത്തുന്ന പാത്രങ്ങൾ, വാട്ടർ കൂളറുകൾ എന്നിവ ആഴ്ചയിലൊരിക്കൽ വൃത്തിയാക്കുക. കൊതുകുകടി ഏൽക്കാതിരിക്കാൻ കൊതുകിനെ അകറ്റുന്ന ലേപനങ്ങൾ ഉപയോഗിക്കുക, ശരീരം മൂടുന്ന വിധത്തിൽ വസ്ത്രങ്ങൾ ധരിക്കുക, ജനലുകളും വാതിലുകളും കൊതുക് കടക്കാതെ അടച്ചിടുക, പകൽ ഉറങ്ങുമ്പോഴും കൊതുകുവല ഉപയോഗിക്കുക.
എലിപ്പനി: പ്രത്യേക ശ്രദ്ധവേണം
എലിപ്പനി ബാധിച്ചാല്‍ പെട്ടെന്ന് തീവ്രമാകുമെന്നതിനാല്‍ പ്രത്യേക ശ്രദ്ധവേണം. ഏതെങ്കിലും സാഹചര്യത്തില്‍ മണ്ണുമായോ, മലിനജലവുമായോ സമ്പര്‍ക്കത്തില്‍ വന്നിട്ടുള്ളവര്‍ക്ക് പനി ബാധിക്കുന്നെങ്കില്‍ ഉടനടി ചികിത്സതേടി ഡോക്ടറോട് അക്കാര്യം പറയേണ്ടതാണ്. മലിനജലവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവര്‍ കൈയുറ, മുട്ട് വരെയുള്ള കാലുറ, മാസ്‌ക് എന്നിവ ഉപയോഗിക്കണം. കൈകാലുകളില്‍ മുറിവുകളുണ്ടെങ്കില്‍ മലിനജലത്തില്‍ ഇറങ്ങുന്നത് ഒഴിവാക്കണം. വെള്ളത്തിൽ ഇറങ്ങുകയും മാലിന്യം വൃത്തിയാക്കുകയും ചെയ്യുന്നവർ എലിപ്പനിയെ പ്രതിരോധിക്കുന്നതിനുള്ള ഡോക്സി സൈക്ലിൻ ഗുളിക കഴിക്കണം.
ഗുരുതരമാകാം ഡെങ്കിപ്പനി
ജില്ലയിൽ ഇടവിട്ട് മഴപെയ്യുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനി വ്യാപിക്കാൻ സാധ്യത കൂടുതലാണ്. ചെറിയ അളവിലുള്ള വെള്ളത്തിൽപ്പോലും ഡെങ്കിപ്പനിക്ക് കാരണമായ ഇൗഡിസ് കൊതുക് മുട്ടയിട്ട് വളരും.










0 comments