വികസന സന്ദേശവുമായി ജനങ്ങളിലേക്ക്: എൽഡിഎഫ് വടക്കൻ ജാഥയ്ക്ക് ഉജ്ജ്വല തുടക്കം

കേരള വികസനത്തിൻ്റെ മിനിയേച്ചർ ജാഥാ ക്യാപ്‌റ്റൻ എം വി ഗോവിന്ദൻ നൽകി എൽഡിഎഫ് വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു
കാസർകോട്: സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥയ്‌ക്ക് ഉജ്ജ്വല തുടക്കം. സപ്തഭാഷ സംഗമ ഭൂമിയായ മഞ്ചേശ്വരത്ത് നിന്നുമാണ് ഇടതു സർക്കാരിന്റെ വികസന നേട്ടങ്ങളുടെ കരുത്തുമായി എൽഡിഎഫ് വികസന മുന്നേറ്റ ജാഥ പ്രയാണമാരംഭിച്ചത്. കേരള വികസനത്തിൻ്റെ മിനിയേച്ചർ ജാഥാ ക്യാപ്‌റ്റന് നൽകി കൊണ്ടാണ് വികസന മുന്നേറ്റ ജാഥ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്.
കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് പര്യടനം. സമാപനം 16ന് പാലക്കാട് തരൂരിൽ. കാസർകോട് ജില്ലയിൽ നാലിടത്താണ് വരവേൽപ്പ്. കാസർകോട് മണ്ഡലത്തിലെ നുള്ളിപ്പാടിയിലാണ് ഇന്നത്തെ സമാപനം. തിങ്കൾ രാവിലെ 10ന് ഉദുമയിലെ പെരിയാട്ടടുക്കത്തും പകൽ മൂന്നിന് കാഞ്ഞങ്ങാട്ടെ കോട്ടച്ചേരിയിലും വൈകിട്ട് നാലിന് തൃക്കരിപ്പൂരിലെ കാലിക്കടവിലും സ്വീകരണം. വൈകിട്ട് അഞ്ചിന് പയ്യന്നൂർ നഗരത്തിലാണ് രണ്ടാംദിവസത്തെ സമാപനം.
കെ എസ് സലീഖ (സിപിഐ എം), പി സന്തോഷ് കുമാർ എംപി (സിപിഐ), മാത്യു കുന്നപ്പള്ളി (കേരള കോൺഗ്രസ് എം), പി പി ദിവാകരൻ (ഇന്ത്യൻ സോഷ്യലിസ്‌റ്റ് ജനതാദൾ), പി എം സുരേഷ്‌ബാബു (എൻസിപി), മനയത്ത് ചന്ദ്രൻ (ആർജെഡി), ബാബു ഗോപിനാഥ് (കോൺഗ്രസ് എസ്), വടകോട് മോനച്ചൻ (കേരള കോൺഗ്രസ് ബി), എ ജെ ജോസഫ് (ജനാധിപത്യ കേരള കോൺഗ്രസ്), കാസിം ഇരിക്കൂർ (ഐഎൻഎൽ), നൈസ് മാത്യു (കേരള കോൺഗ്രസ് സ്‌കറിയ) എന്നിവരാണ് ജാഥാംഗങ്ങൾ.
എൽഡിഎഫ് സർക്കാരിന്റെ വികസന, ക്ഷേമ പ്രവർത്തനങ്ങൾ സ്വീകരണകേന്ദ്രങ്ങളിൽ വിശദീകരിക്കും. ക്ഷേമവും കരുതലും വികസനവും ഉറപ്പാക്കിയ എൽഡിഎഫ് സർക്കാരുകളുടെ പ്രവർത്തനത്തിലൂടെ കേരളം കൈവരിച്ച കുതിപ്പ് ചർച്ചാവിഷയമാക്കും. എൽഡിഎഫിന് ഭരണത്തുടർച്ച ഉറപ്പാക്കണമെന്ന അഭ്യർഥനയും ജാഥ മുന്നോട്ടുവയ്‌ക്കും.









0 comments