സ്ത്രീകളുടെ അഭിമാനത്തെ വെല്ലുവിളിക്കരുത്; രാഹുലിനെതിരെ യൂത്ത് കോൺ. സംസ്ഥാന ജനറൽ സെക്രട്ടറി

തിരുവനന്തപുരം: യുവതിയെ ക്രൂരമായി പീഡിപ്പിക്കുകയും അശാസ്‌ത്രീയ ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയും ചെയ്‌ത രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ നടപടി വൈകരുതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി സാജൻ. ഇനിയും വൈകിയാൽ പാർടി കനത്ത വില നൽകേണ്ടി വരുമെന്നും സ്ത്രീകളുടെ അഭിമാനത്തെ വെല്ലുവിളിക്കരുതെന്നും സജന ഫെയ്സ്ബുക്കിൽ കുറിച്ചു.
നേരത്തെ രാഹുലിനെതിരെ കോൺഗ്രസിന് ഉള്ളിൽ തന്നെ ആരോപണങ്ങളുള്ളതായി സജന വെളിപ്പെടുത്തിയിരുന്നു. യൂത്ത് കോൺഗ്രസിലെ ചില പെൺകുട്ടികൾ ഇക്കാര്യങ്ങൾ സ്വകാര്യമായി പറഞ്ഞിട്ടുണ്ട്. കൂടുതൽ വെളിപ്പെടുത്തലുണ്ടായാൽ കെപിസിസി പ്രസിഡന്റിന് പരാതി നൽകുമെന്നും സജന പറഞ്ഞു.
'സൈക്കോപാത്തുകളെ പടിയടച്ച് പിണ്ഡം വയ്ക്കണം. പെൺകുട്ടികളുടെ മാനത്തിനും വിലയുണ്ടെന്ന് നേതൃത്വം മനസ്സിലാക്കണം. രാഹുലിനെ പരിശുദ്ധനാക്കണമെന്ന് ആർക്കാണ് ധൃതി. എത്ര കിട്ടിയാലും പഠിക്കില്ലെന്നാണെങ്കിൽ ഇനി പഠിക്കാൻ പാർട്ടിയുണ്ടാകില്ലെ'ന്ന മുന്നറിയിപ്പുമായി സജന കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ വ്യാപക സൈബർ ആക്രമണമാണ് സജന നേരിട്ടത്.
രാഹുൽ മാങ്കൂട്ടത്തിൽ രാജി വെക്കണം, എംഎൽഎ സ്ഥാനവും ഒഴിയണമെന്ന് കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണയും ആവശ്യപ്പെട്ടു. നിലപാടിൽ ഉറച്ച് നിൽക്കുന്നുവെന്നും രാഹുൽ മുഖ്യധാരാ രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്നും വിട്ടു നിൽക്കണമെന്നും അവർ പറഞ്ഞു.









0 comments