പ്രവാസികളെ കൊള്ളയടിച്ച് വിമാനക്കമ്പനികൾ; യാത്രാനിരക്ക് കുത്തനെ കൂട്ടി

തിരുവനന്തപുരം: ഓണാഘോഷവും ഗൾഫ് നാടുകളിലെ സ്കൂൾ അവധിയും കഴിഞ്ഞ് മടങ്ങുന്ന പ്രവാസിമലയാളികളെ കൊള്ളയടിക്കാൻ യാത്രാടിക്കറ്റ് നിരക്ക് അഞ്ചിരട്ടിവരെ വർധിപ്പിച്ച് വിമാനക്കമ്പനികൾ. നാട്ടിൽ നിന്ന് പ്രവാസികൾ കുടുംബത്തോടെ മടങ്ങുന്നത് ലക്ഷ്യം വെച്ചാണ് യാത്രാ നിരക്കിലെ വർധന. സെപ്തംബർ അവാസന വാരം വരെ വർധിപ്പിച്ച നിരക്ക് തുടരും.
ഓണാവധിക്ക് നാട്ടിലെത്താൻ വൻ വിലയ്ക്ക് ടിക്കറ്റ് പ്രവാസികളെ അതേ കമ്പനികൾ തന്നെയാണ് തിരിച്ചു പോകുമ്പോഴും കൊള്ളയടിക്കുന്നത്. സാധാരണ ഗതിയിൽ 10000ത്തിനും 12000ത്തിനും ഇടയിലുണ്ടായിരുന്ന ടിക്കറ്റ് നിരക്ക് ഇപ്പോൾ 40,000ത്തിനും 50,000ത്തിനും ഇടയിലായി. തിരുവന്തപുരത്ത് നിന്നും ദുബായിലേക്കുള്ള ടിക്കറ്റ് നിരക്ക് 40,000 രൂപ മുതൽ 70,000 രൂപവരെയാണ്. ഇത് കോഴിക്കോട്ട് നിന്നും 50,000 മുതൽ 75,000 വരെയും കൊച്ചിയിൽ നിന്നും 35,000 മുതൽ 60,000 വരെയുമാണ്.
സൗദിയിലേക്കുള്ള വിമാന നിരക്കിലും വലിയ വർധനയാണ് വരുത്തിയത്. കരിപ്പൂരിൽ നിന്നും 14000 ത്തിനും 15000ത്തിനും ഇടയിലായിരുന്ന നിരക്ക് 30,000 മുതൽ 55,000വരെയായി ഉയർത്തി. കൊച്ചി, തിരുവനന്തപുരം, കണ്ണൂർ നിരക്കും 52000 രൂപ വരെയായി ഉയർത്തി. കരിപ്പൂർ ബഹറൈൻ നിരക്ക് 45000രൂപ മുതൽ 57000 രൂപ വരെയായി വർധിപ്പിച്ചു. ബഹറൈനിൽ നിന്ന് കണ്ണൂർ, കൊച്ചി, തിരുവനന്തപുരം നിരക്കും കൂട്ടി.
നാലംഗ കുടുംബത്തിന് തിരികെ പോകാൻ മാത്രം ലക്ഷക്കണക്കിന് രൂപ കണ്ടെത്തേണ്ട അവസ്ഥയാണ്. ഭീമമായ തുക താങ്ങാനാവാതെ പലരും പ്രയാസപ്പെടുകയാണ്. മുമ്പ് നിരക്ക് വർധന ഉണ്ടായിരുന്നപ്പോൾ നിയന്ത്രണം ഏർപ്പെടുത്താൻ കഴിഞ്ഞ എൽഡിഎഫ് സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. യുഡിഎഫ് സർക്കാർ ഇക്കാര്യത്തിൽ ഇടപെട്ടിട്ടില്ല.









0 comments