യൂറോളജി വകുപ്പ് മേധാവിയുടെ ആരോപണം:അന്വേഷണത്തിന് നാലംഗ സമിതി

സ്വന്തം ലേഖിക
Published on Jun 30, 2025, 10:48 AM | 1 min read
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗത്തിൽ ഉപകരണങ്ങളുടെ ലഭ്യതക്കുറവുമൂലം ശസ്‌ത്രക്രിയകൾ മുടങ്ങിയെന്ന വകുപ്പ് മേധാവി ഹാരിസ് ചിറക്കലിന്റെ ആരോപണം അന്വേഷിക്കാൻ നാലംഗ സമിതിയെ നിയോഗിച്ചു.
ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ബി പദ്മകുമാർ, കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ടി കെ ജയകുമാർ, ആലപ്പുഴ മെഡിക്കൽ കോളേജ് നെഫ്രോളജി വിഭാഗം മേധാവി ഡോ. എസ് ഗോമതി, കോട്ടയം മെഡിക്കൽ കോളേജ് യൂറോളജി വകുപ്പ് മേധാവി ഡോ. എ ടി രാജീവൻ എന്നിവരാണ് സമിതിയിലുള്ളത്. ഉപകരണങ്ങളുടെ ലഭ്യത, ശസ്‌ത്രക്രിയ തുടങ്ങിയവയുടെ സ്ഥിതി പരിശോധിക്കും.
ശസ്‌ത്രക്രിയക്കുള്ള പ്രോബ് ഉപകരണത്തിന്റെ വിലവർധനയിൽ കമ്പനിയോട് ആശുപത്രി വിശദീകരണം തേടിയിരുന്നു. 41,300 രൂപയ്‌ക്കാണ് നേരത്തേ വാങ്ങിയിരുന്നത്.
നിലവിലത് 44,150 രൂപയായി. വർധന എംആർപിയിലാണോ ജിഎസ്‌ടിയിലാണോ എന്ന് ചോദിച്ച് കമ്പനിക്ക് കത്തയച്ചിരുന്നു. യൂറോളജി വിഭാഗത്തിൽ ചികിത്സാ ഉപകരണങ്ങൾ വാങ്ങാൻ കഴിഞ്ഞ സാമ്പത്തിക വർഷം 67 ലക്ഷം രൂപ നൽകി. സർക്കാർ അനുവദിച്ച 37 ലക്ഷം രൂപയും ആശുപത്രി വികസന സമിതി വഴി ചെലവഴിച്ച 30 ലക്ഷവും ഉൾപ്പെടെയാണിത്.
കിഫ്ബി വഴി രണ്ടരക്കോടി രൂപയുടെ ഉപകരണങ്ങൾ വാങ്ങാൻ നടപടിക്രമം പുരോഗമിക്കുന്നു. കഴിഞ്ഞവർഷം യൂറോളജി വിഭാഗത്തിൽ 2898 ശസ്‌ത്രക്രിയ നടന്നു; 2025 മെയ് 31വരെ 1327ഉം.










0 comments