ബോൺവിറ്റയുടെ ആരോഗ്യ അവകാശവാദങ്ങൾക്ക് എഫ്എസ്എസ്എഐയുടെ പൂട്ട്; പരസ്യങ്ങൾ നീക്കി

ന്യൂഡൽഹി : കുട്ടികൾക്കും രക്ഷിതാക്കൾക്കും പ്രിയപ്പെട്ട ബ്രാൻഡ് ആണ് ബോൺവിറ്റ. ആരോഗ്യപ്രദമായ യാതൊന്നും അടങ്ങിയിട്ടില്ലെങ്കിലും ബോൺവിറ്റ കുട്ടികളുടെ ഇഷ്ടരുചികളിലൊന്നായിരുന്നു. ഭക്ഷ്യസുരക്ഷ അതോറിറ്റിയുടെ ഉത്തരവിന് പിന്നാലെ ബോൺവിറ്റയെക്കുറിച്ച് ഉന്നയിച്ചിരുന്ന ആരോഗ്യപരമായ അവകാശവാദങ്ങൾ പിൻവലിച്ചിരിക്കുകയാണ് നിർമാതാക്കളായ മോണ്ടലിസ് ഇന്ത്യ. ആരോഗ്യപ്രദവും പോഷകമൂല്യമുള്ളതുമായതാണ് ബോൺവിറ്റയെന്നായിരുന്നു കമ്പനിയുടെ അവകാശവാദം. ഓൺലൈൻ പ്ലാറ്റ്ഫോമുകളിലടക്കം ഇതുമായി ബന്ധപ്പെട്ട പരസ്യങ്ങൾ കമ്പനി നീക്കം ചെയ്തു.
2023ൽ തന്നെ ബോൺവിറ്റയിലെ പഞ്ചസാരയുടെ അളവും പരസ്യങ്ങളിലെ പോഷക അവകാശവാദങ്ങളും ശ്രദ്ധയിൽപ്പെട്ടിരുന്നു. ഉല്പന്നത്തിന്റെ ലേബലുകളിലും 100% പോഷകം പ്രദാനം ചെയ്യുന്നത് എന്ന് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് എഫ്എസ്എസ്എഐ 2025 മേയിൽ നിർദേശം പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നടപടി.
ലേബലുകളിലും മറ്റും ‘100%’ എന്ന് പ്രയോഗിക്കുന്നതിലൂടെ ഉല്പന്നം മറ്റുള്ളവയെക്കാൾ മികച്ചതാണെന്ന് ഉപഭോക്താക്കളെ തോന്നിപ്പിക്കാമെന്നാണ് എഫ്എസ്എസ്എഐയുടെ വിലയിരുത്തൽ. തെറ്റിദ്ധരിപ്പിക്കുന്ന വിപണന തന്ത്രം, ശരിയല്ലാത്ത അവകാശവാദങ്ങൾ, ലേബലിങ് ചട്ടങ്ങളുടെ ലംഘനം എന്നിവ ചൂണ്ടിക്കാട്ടി നിർമാതാക്കൾക്ക് 150ലേറെ നോട്ടീസുകളാണ് എഫ്എസ്എസ്എഐ അടുത്തിടെ നൽകിയത്.
പെപ്സികോ ഇന്ത്യ, കൊക്കകോള ഇന്ത്യ, അബോട്ട് ഇന്ത്യ, റെഡ് ബുൾ, ഡാനോൺ ഇന്ത്യ, മോൺസ്റ്റർ എനർജി, ഫെറേറോ ഇന്ത്യ, കെൻവ്യൂ തുടങ്ങിയ പ്രമുഖ കമ്പനികൾക്കെതിരെയും നടപടി സ്വീകരിച്ചതായി എഫ്എസ്എസ്എഐ വ്യക്തമാക്കി.
കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ജുസ ഫുഡ്സും ബേബി ഫുഡ് ഉല്പന്നങ്ങളുടെ ലേബലുകളിൽ ഉപയോഗിച്ചിരുന്ന ‘പ്രതിരോധശേഷി വർധിപ്പിക്കുന്നു’, ‘എല്ലുകൾക്ക് കരുത്ത് നൽകുന്നു’ തുടങ്ങിയ അവകാശവാദങ്ങൾ പിൻവലിക്കാൻ തയ്യാറായിട്ടുണ്ട്.
ഇതിനു പുറമെ കെഎഫ്‌സി, മക്‌ഡൊണാൾഡ്സ്, പിസ ഹട്ട്, ഡോമിനോസ്, കോസ്റ്റ കോഫി തുടങ്ങിയ ഫുഡ് സർവീസ് സ്ഥാപനങ്ങൾക്കും 30ലേറെ നോട്ടീസുകൾ നൽകിയിട്ടുണ്ട്. ഡോമിനോസിന്റെ അഞ്ച് ലൈസൻസുകൾ സസ്പെൻഡ് ചെയ്തതായും എഫ്എസ്എസ്എഐ അറിയിച്ചു.









0 comments