പസഫികിലെ 'ഡോൾഫിൻ' ചുഴലി മഴമേഘങ്ങളെ വലിച്ചെടുക്കുന്നു; മൺസൂണിനെ ദുര്‍ബലമാക്കുമെന്ന് ആശങ്ക

ടോക്കിയോ: പസഫിക് സമുദ്രത്തിൽ രൂപം കൊണ്ട സൂപ്പര്‍ ടൈഫൂൺ മൺസൂൺ മേഖങ്ങളെ ദുര്‍ബലമാക്കുമെന്ന് റിപ്പോര്‍ടുകൾ. പസഫികിൽ രൂപം കൊണ്ട 'ഡോൾഫിൻ' സൂപ്പർ ടൈഫൂൺ ജപ്പാന്റെ ഡൈറ്റോ, റ്യൂക്യൂ ദ്വീപുകളിലേക്ക് അടുക്കുകയാണിപ്പോൾ. മണിക്കൂറിൽ 175 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിക്കുന്ന ശക്തമായ ചുഴലിയും പ്രളയമഴയും ഇത് കൂടെ കൊണ്ടുവരുന്നു.
വടക്കു പടിഞ്ഞാറൻ പസഫികിലെ ചുഴലികളായ ടൈഫൂണുകൾ അവയുടെ ശക്തിക്ക് അനുസരിച്ച് ഏഷ്യൻ മൺസൂൺ മേഘവ്യവസ്ഥയെ ബാധിക്കുന്നവയാണ്. ബംഗാൾ ഉൾക്കടലിലെ ഈര്‍പ്പവും ഊര്‍ജ പ്രവാഹവും ഇവ സൃഷ്ടിക്കുന്ന പ്രവാഹത്തിനകത്തേക്ക് ആവാഹിക്കപ്പെടാറുണ്ട്. ഇന്ത്യയിലേക്ക് മഴയെത്തിക്കുന്ന ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദങ്ങളുടെ രൂപീകരണം താൽക്കാലികമായി മന്ദഗതിയിലാവും എന്നതാണ് ഇതിന്റെ ഫലം.
ടൈഫൂണുകൾ ദീര്‍ഘകാല പ്രശ്നങ്ങൾക്ക് ഇതുവരെ കാരണമായിട്ടില്ല. മൺസൂൺ ബ്രെയ്ക് എന്ന സാഹചര്യം സൃഷ്ടിക്കുന്നതിന് പകരം മഴയെ ദുര്‍ബലപ്പെടുത്തുന്ന പ്രതിഭാസമാണ് ഉണ്ടാവാറുള്ളത്. ടൈഫൂണിന്റെ ശക്തി കുറയുകയോ മാറിപ്പോവുകയോ ചെയ്യുമ്പോൾ ന്യൂനമര്‍ദ്ദങ്ങൾക്കുള്ള സാഹചര്യം വീണ്ടും സന്നിഹിതമാവാറുണ്ട്.
ഇപ്പോൾ പ്രളയസമാനമായ മഴയുമാണ് ജപ്പാൻ തീരത്ത് പ്രതീക്ഷിക്കുന്നത്.
മിനാമിഡൈറ്റോ ദ്വീപിന് 540 കിലോമീറ്റർ കിഴക്കായി നിലകൊള്ളുന്ന കാറ്റ് മണിക്കൂറിൽ 17 കിലോമീറ്റർ വേഗതയിലാണ് പടിഞ്ഞാറൻ ദിശയിലേക്ക് വീശിയടിക്കുന്നത്. പരമാവധി 210 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ ശേഷിയുള്ള ചുഴലിയാണിത്.

റ്യൂക്യൂ, അമാമി ദ്വീപ് സമൂഹങ്ങളിൽ 100 മുതൽ 200 മില്ലീമീറ്റർ വരെയും ചിലയിടങ്ങളിൽ 350 മില്ലീമീറ്റർ വരെയും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. കടലിൽ 10 മുതൽ 11 മീറ്റർ വരെ ഉയർന്ന തിരമാലകൾക്കും സാധ്യത പ്രവചിക്കപ്പെടുന്നു. വ്യാഴാഴ്ചയോടെ ഡൈറ്റോ ദ്വീപുകളിലും വെള്ളിയാഴ്ചയോടെ ഒക്കിനാവയിലും കാറ്റ് എത്തും. തുടർന്ന് ചൈനയുടെ കിഴക്കൻ തീരത്തേക്ക് കാറ്റ് നീങ്ങിയേക്കും.
വടക്ക് പടിഞ്ഞാറൻ പസഫിക് സമുദ്രത്തിൽ ജപ്പാൻ, ചൈന, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളുടെ പരിധിയിൽ രൂപപ്പെടുന്ന ചുഴലികളെയാണ് ടൈഫൂണുകൾ എന്നു വിളിക്കുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിലെ സൈക്ലോണിനും അന്റ്ലാന്റികിലെ ഹുറികെയ്നും സമാനമാണിത്.









0 comments