എയുഡിയിൽ വിദ്യാർഥികളെ പുറത്താക്കിയ സംഭവം; അംബേദ്കർ ജയന്തി ദിനത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ
ന്യൂഡൽഹി: ഡൽഹി അംബേദ്കർ സർവകലാശാലയിൽ(എയുഡി) എബിവിപി പ്രവർത്തകരുടെ റാഗിങ്ങിനെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ സസ്പെൻഡ് ചെയ്ത സംഭവത്തിൽ എസ്‌എഫ്‌ഐ പ്രതിഷേധം. അംബേദ്കർ ജയന്തി ദിനാഘോഷത്തിനിടെ അംബേദ്കറിന്റെ ചിത്രം പതിച്ച പ്ലക്കാർഡുകൾ ഉയർത്തിയായിരുന്നു പ്രതിഷേധം. എയുഡി വൈസ് ചാൻസലർ അനു സിങ്ങ് ലാതർ അധ്യക്ഷയായ 14-ാമത് അംബേദ്കർ സ്മാരക പ്രഭാഷണത്തിലാണ് വിദ്യാർഥികളും എസ്‌എഫ്‌ഐ പ്രവർത്തകരും പോസ്റ്ററുകൾ ഉയർത്തിപ്പിടിച്ചുകൊണ്ട് പ്രതിഷേധിച്ചത്.
ക്യാമ്പസ് ജനാധിപത്യം പുനഃസ്ഥാപിക്കുക, തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥി യൂണിയനു നേരെയുള്ള ആക്രമണം നിർത്തുക, സർവകലാശാലയിലുടനീളം വിദ്യാർത്ഥി പ്രസ്ഥാനത്തെ നിയന്ത്രിക്കുന്നത് നിർത്തുക, ബാരിക്കേഡുകളും വൈകുന്നേരം 5 മണിക്കുള്ള കർഫ്യൂവും നീക്കം ചെയ്യുക, അന്യായമായ സസ്‌പെൻഷനുകൾ പിൻവലിക്കുക എന്നിവയാണ് വിദ്യാർഥികൾ ഉയർത്തിയ ആവശ്യങ്ങൾ.
സർവകലാശാലയിലെ ഒരു വിദ്യാർഥി ആത്മഹത്യയ്ക്ക് ശ്രമിച്ചതിലേക്ക് നയിച്ച റാഗിങ്ങിനെതിരെ സംസാരിച്ചതിന് മൂന്ന് എസ്‌എഫ്‌ഐ പ്രവർത്തകരെ സർവകലാശാല ഏകപക്ഷീയമായി സസ്‌പെൻഡ് ചെയ്തിട്ട് ഒരു മാസത്തിലേറെയായി. കഴിഞ്ഞ ഒരു മാസമായി, ഇതിനെതിരെ കാമ്പസിനുള്ളിൽ വിദ്യാർഥികൾ സമാധാനപരമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ അഞ്ച് എസ്‌എഫ്‌ഐ പ്രവർത്തകരെകൂടി അധികൃതർ സസ്‌പെൻഡ് ചെയ്തു.
'140 മണിക്കൂറായി വിദ്യാർഥികൾ ക്യാമ്പസിൽ നിരാഹാര സമരം നടത്തുകയാണ്, എന്നാൽ സർവകലാശാല അധികൃതർ ഇതുവരെ വിദ്യാർഥി പ്രതിനിധികളുമായി ഒരു ചർച്ചയ്ക്കും ശ്രമിച്ചിട്ടില്ലെന്ന്' എസ്‌എഫ്‌ഐ ഡൽഹി പ്രസിഡന്റ് സൂരജ് എലമോൺ പറഞ്ഞു.
വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐ വൻ ഭൂരിപക്ഷത്തോടെ വിജയിച്ചതു മുതൽ എസ്‌എഫ്‌ഐ പ്രവർത്തകർക്കുനേരെ കാമ്പസിൽ ആക്രമണം നടക്കുകയാണ്. കാമ്പസിനുള്ളിലും കോടതിയിലുമായി നിയമപരമായും വിദ്യാർഥികളെ അണിനിരത്തിയും പ്രതിഷേധങ്ങളിലൂടെയാണ് എസ്‌എഫ്‌ഐ ഈ ആക്രമണത്തെ ചെറുക്കുന്നത്. കാമ്പസിനുള്ളിലെ പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ഭരണകൂടം നിരന്തരം ശ്രമിക്കുകയാണ്. അതുപോലെത്തന്നെ കോടതിയിലെ നിയമനടപടികൾ വൈകിപ്പിക്കാനും ഭരണകൂടം ഇടപെടൽ നടത്തുന്നുണ്ട്.
0 comments