ആൻഡ്രോയിഡിൽ ജെമിനി മാത്രം പോരാ, കുത്തക കൈവിടണമെന്ന് ഗൂഗിളിനോട് യൂറോപ്യൻ കമ്മീഷൻ

ബ്രസ്സൽസ്: ആൻഡ്രോയിഡ് ഫോണുകളിൽ തങ്ങളുടെ സ്വന്തം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സേവനങ്ങൾ മാത്രം അടിച്ചേൽപ്പിക്കുന്ന ഗൂഗിളിന്റെ നടപടിക്കെതിരെ യൂറോപ്യൻ കമ്മീഷൻ. കുത്തക അവസാനിപ്പിക്കാനും മറ്റ് കമ്പനികളുടെ AI സേവനങ്ങൾക്കും ആൻഡ്രോയിഡിൽ തുല്യ അവസരം നൽകാനുമുള്ള നിർദ്ദേശങ്ങൾ കമ്മീഷൻ മുന്നോട്ടുവെച്ചു.
ആൻഡ്രോയിഡ് ഉപകരണങ്ങളിൽ തങ്ങളുടെ സ്വന്തം എഐ സംവിധാനമായ ജെമിനി അസിസ്റ്റന്റിന് മാത്രം മുൻഗണന നൽകുന്ന ഗൂഗിളിന്റെ സമ്പ്രദായത്തെ ലക്ഷ്യമിട്ടാണ് ഏപ്രിൽ 27-ന് പുറത്തിറക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങൾ. നിലവിൽ മറ്റ് AI സേവന ദാതാക്കൾക്ക് ആൻഡ്രോയിഡിന്റെ പ്രധാന ശേഷികൾ ഉപയോഗിക്കുന്നതിന് തുല്യമായ അവസരം ലഭിക്കുന്നില്ലെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. അവസര സമത്വം ഒരുക്കാൻ അൻഡ്രോയിഡിലെ ബന്ധപ്പെട്ട ഭാഗങ്ങൾ തുറന്നു നൽകാൻ ആവശ്യപ്പെട്ടു.
'ഹേ ഗൂഗിൾ' (Hey Google) എന്നത് പോലെ തന്നെ ഉപയോക്താക്കൾക്ക് ഇഷ്ടമുള്ള മറ്റ് AI സർവീസുകളെ 'വേക്ക് വേഡ്' (Wake word) ആയി ഉപയോഗിക്കാൻ സാധിക്കണം. ഫോണിന്റെ ഹോം ബട്ടണിലോ നാവിഗേഷൻ ബാറിലോ ദീർഘനേരം അമർത്തുമ്പോൾ (Long Press) ഗൂഗിൾ ജെമിനിക്ക് (Gemini) പകരം മറ്റ് AI ആപ്പുകൾ തുറന്നുവരുന്ന സൗകര്യവും ഒരുക്കണം.
ഭക്ഷണം ഓർഡർ ചെയ്യാനോ ഇമെയിൽ അയക്കാനോ ഗൂഗിളിന്റെ സേവനങ്ങൾ തന്നെ വേണമെന്ന നിർബന്ധം ഒഴിവാക്കി, ഉപയോക്താവ് തിരഞ്ഞെടുക്കുന്ന ഏത് AI ആപ്പിനും ആൻഡ്രോയിഡിലെ മറ്റ് ആപ്പുകളുമായി സഹകരിച്ച് പ്രവർത്തിക്കാൻ അനുമതി നൽകണം. ഫോണിലെ കലണ്ടർ, ഫ്ലൈറ്റ് വിവരങ്ങൾ തുടങ്ങിയ ഡാറ്റ ലഭ്യമാക്കാൻ മറ്റ് AI സേവനങ്ങൾക്കും തുല്യ അവസരം നൽകണം.
ഗൂഗിളിന്റെ പ്രതികരണം
യൂറോപ്യൻ യൂണിയന്റെ ഈ നീക്കത്തിനെതിരെ ഗൂഗിൾ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. സിസ്റ്റത്തിന്റെ സുരക്ഷയെയും ഉപയോക്താക്കളുടെ സ്വകാര്യതയെയും ഇത് ബാധിക്കുമെന്ന് ഗൂഗിൾ കൗൺസൽ ക്ലെയർ കെല്ലി പറഞ്ഞു. ഇത്തരം നടപടികൾ ഫോണുകളുടെ വില വർദ്ധിപ്പിക്കാൻ കാരണമാകുമെന്നും ഗൂഗിൾ വാദിക്കുന്നു.
ഗുഗിളിന് തീരുമാനമെടുക്കാൻ ജൂലൈ 27 വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്. ഇത് നടപ്പിലാക്കിയില്ലെങ്കിൽ ഗൂഗിളിൽ നിന്ന് അവരുടെ ആഗോള വരുമാനത്തിന്റെ 10% വരെ പിഴ ഈടാക്കാൻ യൂറോപ്യൻ യൂണിയന് സാധിക്കും.











0 comments