ad
Deshabhimani

ആദ്യ സെറ്റ് കൈവിട്ടു, പിന്നെ വമ്പൻ തിരിച്ചുവരവ്; പൊരുതിക്കയറി ജോക്കോവിച്ച് രണ്ടാം റൗണ്ടിൽ

Novak Djokovic dancing

ഫ്രഞ്ച് ഓപ്പൺ രണ്ടാം റൗണ്ടിലേക്ക് പ്രവേശിച്ചതിന് പിന്നാലെ ബേസ്‌ലൈനിൽ നൃത്തം ചെയ്ത് ആഘോഷിക്കുന്ന നൊവാക് ജോക്കോവിച്ച്| Photo Credit: Getty Images

വെബ് ഡെസ്ക്

Published on May 25, 2026, 01:41 PM | 1 min read

പാരീസ്: ഫ്രഞ്ച് ഓപ്പണിന്റെ ആദ്യ റൗണ്ടിൽ വിയർപ്പൊഴുക്കിയ വിജയവുമായി നൊവാക് ജോക്കോവിച്ച് രണ്ടാം റൗണ്ടിലേക്ക്. ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷം ശക്തമായി തിരിച്ചുവന്നാണ് 24-ാം ഗ്രാന്റ് സ്ലാം കിരീടത്തിന്റെ ഉടമയായ ജോക്കോവിച്ച് വിജയം സ്വന്തമാക്കിയത്.


സ്കോർ: 5-7, 7-5, 6-1, 6-4. താൻ ലക്ഷ്യമിടുന്ന നാലാം റോളണ്ട് ഗാരോസ് കിരീടത്തിലേക്ക് കുതിക്കുന്ന ജോക്കോവിച്ച്, ഈ നേട്ടം കൈവരിച്ചാൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗ്രാന്റ് സ്ലാം കിരീടങ്ങൾ നേടുന്ന താരമെന്ന ബഹുമതി സ്വന്തമാക്കും.


തന്റെ എതിരാളിയായ ജിയോവന്നി എംപെറ്റ്ഷി പെരിക്കാർഡിന്റെ സർവീസ് മികവിനെ ജോക്കോവിച്ച് പ്രത്യേകം എടുത്തുപറഞ്ഞു. "അദ്ദേഹത്തിന്റെ സർവീസ് കണ്ണുകൊണ്ട് കാണുക തന്നെ അസാധ്യമാണ്. എന്റെ കരിയറിൽ ഒന്നോ രണ്ടോ തവണ മാത്രമേ ഇത്തരമൊരു സർവീസ് ഞാൻ നേരിട്ടിട്ടുള്ളൂ," ജോക്കോവിച്ച് മത്സരശേഷം വ്യക്തമാക്കി.


തോളിന് പരുക്കേറ്റതിനെത്തുടർന്ന് ഈ സീസണിലെ ഭൂരിഭാഗം ക്ലേ-കോർട്ട് മത്സരങ്ങളിൽ നിന്നും വിട്ടുനിന്ന 39-കാരനായ ജോക്കോവിച്ചിന്റെ ഈ സീസണിലെ ആദ്യ ക്ലേ-കോർട്ട് വിജയമാണിത്.


ആദ്യ സെറ്റിൽ എംപെറ്റ്ഷി പെരിക്കാർഡ് മികച്ച പ്രകടനവുമായി ജോക്കോവിച്ചിനെ സമ്മർദ്ദത്തിലാക്കി. പതിനൊന്നാം ഗെയിമിൽ ബ്രേക്ക് നേടിയാണ് അദ്ദേഹം ആദ്യ സെറ്റ് പിടിച്ചെടുത്തത്.


എന്നാൽ രണ്ടാം സെറ്റിൽ പരിചയസമ്പത്ത് പുറത്തെടുത്ത ജോക്കോവിച്ച്, പന്ത്രണ്ടാം ഗെയിമിൽ നിർണായകമായ ബ്രേക്ക് സ്വന്തമാക്കി മത്സരം ഒപ്പമെത്തിച്ചു. തുടർന്ന് മൂന്നാം സെറ്റിൽ പൂർണ ആധിപത്യം പുലർത്തിയ ജോക്കോവിച്ച് 6-1 എന്ന സ്കോറിന് കളം നിറഞ്ഞു കളിച്ചു.


നാലാം സെറ്റിലും തളരാതെ പോരാടിയാണ് ജോക്കോവിച്ച് രണ്ടാം റൗണ്ടിലേക്കുള്ള പ്രവേശം ഉറപ്പിച്ചത്. ഒടുവിൽ 6-4 എന്ന സ്കോറിൽ സെറ്റും മത്സരവും സ്വന്തമാക്കുകയായിരുന്നു. രണ്ടാം റൗണ്ടിൽ മറ്റൊരു ഫ്രഞ്ച് താരമായ വാലന്റൈൻ റോയർ ആണ് ജോക്കോവിച്ചിന്റെ എതിരാളി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home