അൽകാരസ് x സിന്നെർ ഫെെനൽ
ജൊകോ പുറത്ത് ; അൽകാരസിന് തുടർച്ചയായ മൂന്നാം ഫൈനൽ


Sports Desk
Published on Jul 12, 2025, 04:32 AM | 1 min read
ലണ്ടൻ
ഇരുപത്തഞ്ചാം ഗ്രാൻഡ്‌സ്ലാം കിരീടത്തിന് നൊവാക് ജൊകോവിച്ച് ഇനിയും കാത്തിരിക്കണം. വിംബിൾഡൺ ടെന്നീസ് പുരുഷ സിംഗിൾസ് സെമിയിൽ പുറത്തായി. ലോക ഒന്നാം റാങ്കുകാരൻ ഇറ്റലിയുടെ യാനിക് സിന്നെർ 6–-3, 6–-3, 6–-4 ജയത്തോടെ ആദ്യമായി ഫൈനലിലെത്തി. നാളെ കിരീടത്തിനായി സ്‌പെയ്‌നിന്റെ കാർലോസ് അൽകാരസിനെ നേരിടും.
കഴിഞ്ഞ രണ്ടുതവണയും ചാമ്പ്യനായ അൽകാരസ് തുടർച്ചയായി മൂന്നാം തവണയാണ് കലാശപ്പോരിന് അർഹത നേടുന്നത്. സെമിയിൽ അമേരിക്കയുടെ ടെയിലർ ഫ്രിറ്റ്‌സിനെ 6–-4, 5–-7, 6–-3, 7–-6ന് കീഴടക്കി. മത്സരം രണ്ട് മണിക്കൂറും 49 മിനിറ്റും നീണ്ടു.
ഏഴ് തവണ വിംബിൾഡൺ നേടിയ സെർബിയൻ താരം ജൊകോവിച്ചിനെ നിഷ്‌പ്രഭനാക്കിയ പ്രകടനമായിരുന്നു സിന്നെറുടേത്. ഒന്നേമുക്കാൽ മണിക്കൂർ നീണ്ട ഫൈനലിൽ മുപ്പത്തെട്ടുകാരനായ ജൊകോയെ പ്രായവും പരിക്കും തളർത്തിയപോലെ തോന്നി.
ഇരുപത്തിമൂന്ന് വയസ്സിന്റെ ചുറുചുറുക്കിൽ സിന്നെർ നടത്തിയ ആധികാരിക പ്രകടനത്തിന് മറുപടിയുണ്ടായില്ല. 2012ലാണ് ഇതിന് മുമ്പ് ജൊകോ സെമിയിൽ തോറ്റത്.
ഇത്തവണ ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ സിന്നെറെ തോൽപ്പിച്ച് അൽകാരസ് കിരീടം നേടിയിരുന്നു. പുരുഷ ടെന്നീസിൽ തലമുറമാറ്റത്തിന്റെ വിളംബരമാകുന്ന ആദ്യ രണ്ട് റാങ്കുകാരുടെ കലാശപ്പോര് പുൽകോർട്ടിനെ ത്രസിപ്പിച്ചേക്കും.
അൽകാരസ് ആറാം ഗ്രാൻഡ്‌സ്ലാം കിരീടമാണ് ലക്ഷ്യമിടുന്നത്. രണ്ട് തവണവീതം വിംബിൾഡണും ഫ്രഞ്ച് ഓപ്പണും നേടി. ഇരുപത്തിരണ്ടുകാരൻ ഒരുതവണ യുഎസ് ഓപ്പണും സ്വന്തമാക്കി.









0 comments