ad
Deshabhimani

ധനവകുപ്പിനെ ഇരുട്ടിൽ നിർത്തി ധവളപത്രം; മുഖ്യമന്ത്രിയുടെ വാദങ്ങൾ വിചിത്രം: പിണറായി വിജയൻ

pinarayi vijayan
വെബ് ഡെസ്ക്

Published on Jun 04, 2026, 10:15 AM | 2 min read

തിരുവനന്തപുരം: ധവളപത്രവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശന്റെ നിയമസഭയിലെ വാദങ്ങൾ വിചിത്രമാണെന്നും വീണിടത്ത് കിടന്ന് ഉരുളുന്ന രീതിയാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടുള്ള ധവളപത്രങ്ങളൊക്കെ വെറും രാഷ്ട്രീയ രേഖകളായിരുന്നു എന്ന മുഖ്യമന്ത്രിയുടെ വാദം പൂർണ്ണമായും തെറ്റാണ്. ഇപ്പോൾ പുറത്തുവിട്ടതാണ് ശരിയായ ധവളപത്രം എന്ന അദ്ദേഹത്തിന്റെ അവകാശവാദം അംഗീകരിക്കാൻ കഴിയില്ല. സംസ്ഥാനത്ത് മാറിമാറി വന്ന ഇടത്-വലത് സർക്കാരുകളെല്ലാം മുൻപ് ധവളപത്രങ്ങൾ ഇറക്കിയിട്ടുണ്ടെന്നും അവയൊന്നും വെറും രാഷ്ട്രീയ രേഖയായിരുന്നില്ലെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.


ഇവിടെ ഏറ്റവും ഗൗരവമായ വിഷയം ധനകാര്യ വകുപ്പിനെ പൂർണ്ണമായി ഇരുട്ടിൽ നിർത്തിക്കൊണ്ടാണ് ഈ ധവളപത്രം തയ്യാറാക്കിയിരിക്കുന്നത് എന്നതാണ്. ഇതിന് മുൻപുണ്ടായ എല്ലാ സർക്കാരുകളുടെ കാലത്തും ധനകാര്യ വകുപ്പ് തന്നെയാണ് ധവളപത്രം തയ്യാറാക്കിയിരുന്നത്. എന്നാൽ ഇത്തവണ അതിൽ നിന്നും വിപരീതമായി, യുഡിഎഫ് സർക്കാർ പുറത്തിറക്കുന്ന ധവളപത്രം തയ്യാറാക്കിയത് ധനകാര്യ വകുപ്പല്ല. ഈ സാഹചര്യത്തിൽ മുമ്പ് ധനവകുപ്പ് തയ്യാറാക്കിയ ഔദ്യോഗിക രേഖകളെ രാഷ്ട്രീയ രേഖയെന്ന് വിളിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് വിചിത്രമാണ്. യഥാർഥത്തിൽ ഇപ്പോൾ പുറത്തുവന്നതാണ് കൃത്യമായ 'പൊളിറ്റിക്കൽ ഡോക്യുമെന്റ്'. ഇത്തരമൊരു രാഷ്ട്രീയ രേഖ നിയമസഭയിൽ കൊണ്ടുവന്നത് തികച്ചും അനുചിതമാണെന്നും ഇതിന്റെ ഉള്ളടക്കം വിശദമായി പരിശോധിച്ച ശേഷം മാത്രമേ ബാക്കി കാര്യങ്ങൾ പറയാനാകൂ എന്നും പിണറായി വിജയൻ വ്യക്തമാക്കി.


വിദഗ്ധരിൽ നിന്നും ഉപദേശം തേടുന്ന കാര്യത്തിൽ പ്രതിപക്ഷത്തിന് യാതൊരുവിധ എതിരഭിപ്രായവുമില്ല. വിവിധ വിഷയങ്ങളിൽ വിദഗ്ധരുടെ ഉപദേശങ്ങൾ ഇനിയും തേടേണ്ടി വരും. എന്നാൽ ധവളപത്രം തയ്യാറാക്കേണ്ടത് ധനകാര്യ വകുപ്പ് തന്നെയായിരുന്നു. ഈ നടപടിക്രമത്തിൽ വലിയ വ്യതിയാനമാണ് സംഭവിച്ചിരിക്കുന്നത്. സർക്കാർ സംവിധാനത്തിന് പുറത്തുള്ള, മൂന്നംഗ സമിതിയെയാണ് ഈ ധവളപത്രം തയ്യാറാക്കാൻ ചുമതലപ്പെടുത്തിയത്. ഇതിലൂടെ ധനകാര്യ വകുപ്പിന്റെ അതീവ രഹസ്യസ്വഭാവമുള്ള വിവരങ്ങൾ ഔദ്യോഗിക സർവീസിന് പുറത്തുള്ളവർക്ക് കൈമാറിയത് കടുത്ത ചട്ടലംഘനവും ഭരണഘടനാ വിരുദ്ധവുമാണ്.


ഇന്നത്തെ കാര്യവിവരപ്പട്ടികയിൽ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച ധവളപത്രം സഭയുടെ മേശപ്പുറത്ത് വയ്ക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ വ്യവസ്ഥാപിത നടപടിക്രമങ്ങൾ പാലിക്കാതെ, സഭയുടെ അനുമതിയില്ലാതെ ബാഹ്യസംവിധാനങ്ങൾ വഴി തയ്യാറാക്കിയ ഈ രേഖയ്ക്ക് യാതൊരുവിധ നിയമപരമായ പിൻബലവുമില്ല. ഇതൊരു ഔദ്യോഗിക രേഖയായി കണക്കാക്കാൻ കഴിയില്ല. ഇത്തരം ഒരു പൊളിറ്റിക്കൽ ഡോക്യുമെന്റ് സഭാ രേഖകളുടെ ഭാഗമാക്കാൻ അനുവദിക്കുന്നത് സഭയോടുള്ള കടുത്ത അനാദരവാണ്. സർക്കാർ ആഗ്രഹിക്കുന്നുവെങ്കിൽ ചട്ടങ്ങൾ പാലിച്ച് ധനകാര്യ വകുപ്പിനെക്കൊണ്ട് തന്നെ പുതിയ ധവളപത്രം തയ്യാറാക്കുകയാണ് വേണ്ടതെന്നും, ഈ വിഷയത്തിൽ ബഹുമാനപ്പെട്ട സ്പീക്കറുടെ കൃത്യമായ റൂളിംഗ് വേണമെന്നും ചട്ടം 303 പ്രകാരം സഭയിൽ ഉന്നയിച്ച ക്രമപ്രശ്നത്തിലൂടെ പ്രതിപക്ഷം ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home