മുസെറ്റിയ്ക്ക് പരിക്ക്; സെമിയിൽ കടന്നുകൂടി ജോക്കോവിച്ച്

ലോറെൻസോ മുസെറ്റി, നൊവാക് ജൊകോവിച്ച്
മെൽബൺ: ഓസ്‌ട്രേലിയൻ ഓപ്പൺ സെമിയിൽ കടന്നുകൂടി നൊവാക് ജൊകോവിച്ച്. ക്വാർട്ടറിൽ രണ്ട് സെറ്റിന് മുന്നിട്ട് നിൽക്കെ ഇറ്റലിയുടെ ലോറെൻസോ മുസെറ്റി പരിക്കേറ്റ് പിൻവാങ്ങിയതാണ് ജൊകോവിച്ചിന് തുണയായത്. മുസെറ്റിയുടെ മികവിന് മുന്നിൽ ആദ്യ രണ്ട് സെറ്റിലും 25–ാം ഗ്രാൻഡ്‌സ്ലാം കിരീടം ലക്ഷ്യമിടുന്ന സെർബിയൻ താരത്തിന് മറുപടിയുണ്ടായിരുന്നില്ല. 6-4, 6-3 എന്ന നിലയിലാണ് രണ്ട് സെറ്റുകളും മുസെറ്റി നേടിയത്.
മൂന്നാം സെറ്റ് തുടരെ പേശിവലിവ് മൂലം ഇറ്റാലിയൻ താരം കളിയിൽ നിന്ന് പിൻവാങ്ങുകയായിരുന്നു. മൂന്നാം സെറ്റിന്റെ തുടക്കത്തിലാണ് മുസെറ്റിക്ക് തുടയിലെ പേശികൾക്ക് പരിക്കേറ്റത്. മെഡിക്കൽ ടൈം ഔട്ട് എടുത്ത് ചികിത്സ തേടിയെങ്കിലും ശരിയായി സെർവ് ചെയ്യാനോ ചലിക്കാനോ സാധിക്കാതെ വന്നതോടെ, മൂന്നാം സെറ്റിൽ 1-3 എന്ന സ്കോറിൽ മുസെറ്റി മത്സരം ഉപേക്ഷിച്ചു. സെമി ഫൈനലിലേക്ക് മുന്നേറുമെന്ന് ഉറപ്പിച്ചിരുന്ന ഘട്ടത്തിൽ പിന്മാറേണ്ടി വന്ന മുസെറ്റി ടീം അംഗത്തിന്റെ സഹായത്തോടെയാണ് കോർട്ടിന് പുറത്തേക്ക് പോയത്.
സെമിയൽ നിലവിലെ ചാമ്പ്യൻ യാനിക് സിന്നെറോ അമേരിക്കയുടെ ബെൻ ഷെൽട്ടറോ ആകും ജൊകോവിച്ചിന്റെ എതിരാളി. മറ്റൊരു സെമിയിൽ സെമിയിൽ സ്‌പാനിഷ് താരം കാർലോസ് അൽകാരസ് ജർമനിയുടെ അലക്‌സാണ്ടർ സ്വരേവിനെ നേരിടും. ക്വാർട്ടറിൽ ഒന്നാം റാങ്കുകാരനായ അൽകാരസ് ഓസ്‌ട്രേലിയയുടെ അലക്‌സ് ഡി മിനൗറിനെ 7–5, 6–2, 6–1ന് കീഴടക്കി. നിലവിലെ റണ്ണറപ്പായ സ്വരേവ് അമേരിക്കയുടെ ലേണർ ടീനിനെ 6–3, 6–7, 6–1, 7–6ന് തോൽപ്പിച്ചു. ആറ് ഗ്രാൻഡ്‌സ്ലാം കിരീടങ്ങളുള്ള ഇരുപത്തിരണ്ടുകാരൻ ഇതുവരെ ഓസ്‌ട്രേലിയൺ ഓപ്പൺ നേടിയിട്ടില്ല.










0 comments