ad
Deshabhimani

വിംബിൾഡൺ 2026

ഫെഡററുടെ റെക്കോർഡിന് തൊട്ടരികെ; സിറ്റ്സിപാസിനെ മറികടന്ന് ജോകോവിച് മൂന്നാം റൗണ്ടിൽ

Novak Djokovic

വിംബിൾഡണിലെ രണ്ടാം റൗണ്ടിൽ സിറ്റ്സിപാസിനെ പരാജയപ്പെടുത്തിയ നൊവാക് ജോകോവിച് | REUTERS/Marko Djurica

വെബ് ഡെസ്ക്

Published on Jul 02, 2026, 03:16 PM | 2 min read



ലണ്ടൻ : വിംബിൾഡണിന്റെ ടൂർണമെന്റ് പ്രോഗ്രാമിൽ ഇന്നലെ നടന്ന ജോകോവിചും സിറ്റ്സിപാസും തമ്മിലുള്ള പോരാട്ടത്തിന് നൽകിയ പേര് 'സെന്റർ കോർട്ടിലെ ഹെവിവെയ്റ്റ് കൊളീഷൻ' എന്നായിരുന്നു. എതിരാളിക്ക് വീണുകിട്ടിയ സുവർണ്ണാവസരങ്ങളെപ്പോലും അതിവിദഗ്ദ്ധമായി പോയിന്റുകളാക്കി മാറ്റുന്ന നൊവാക് ജോകോവിച് എന്ന ടെന്നീസ് ഇതിഹാസത്തിന് മുന്നിൽ ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസിന് മറുപടിയുണ്ടായിരുന്നില്ല. രണ്ട് മണിക്കൂറിലും താഴെ മാത്രം നീണ്ടുനിന്ന മത്സരത്തിൽ 6-3, 6-4, 6-2 എന്ന സ്‌കോറിന് സിറ്റ്സിപാസിനെ പരാജയപ്പെടുത്തി മുപ്പത്തിയൊമ്പതുകാരനായ ജോകോവിച് മൂന്നാം റൗണ്ടിലേക്ക് കടന്നു.


ഒരു കാലത്ത് ടെന്നീസ് ലോകം ഭാവിയിലെ ഗ്രാൻഡ് സ്ലാം ചാമ്പ്യൻ എന്ന് വാഴ്ത്തിയ സിറ്റ്സിപാസിന് മേൽ ജോകോവിച് നേടുന്ന തുടർച്ചയായ പന്ത്രണ്ടാം വിജയമാണിത്. മത്സരത്തിന്റെ രണ്ടാം സെറ്റിൽ ഇരുതാരങ്ങളും 4-4 എന്ന നിലയിൽ ഒപ്പത്തിനൊപ്പം പോരാടവെയാണ് മത്സരത്തിന്റെ ഗതിമാറിയത്. ബ്രേക്ക് പോയിന്റ് പ്രതിരോധിച്ച സിറ്റ്സിപാസിന് മേധാവിത്വം നേടാൻ രണ്ട് മികച്ച ഓവർഹെഡ് അവസരങ്ങൾ ലഭിച്ചെങ്കിലും രണ്ട് ഷോട്ടുകളും ലക്ഷ്യം തെറ്റി കോർട്ടിന് പുറത്തേക്ക് പോയി.


ജോകോവിചിന് കളി തിരിച്ചുപിടിക്കാൻ ആ പിഴവുകൾ മാത്രം മതിയായിരുന്നു. അവിടെനിന്നങ്ങോട്ട് കളി പൂർണമായും ജോകോവിചിന്റെ കൈപ്പിടിയിലൊതുങ്ങി. തുടർന്നുള്ള 10 ഗെയിമുകളിൽ എട്ടെണ്ണവും പൊരുതിനേടിയാണ് ജോകോവിച് സിറ്റ്സിപാസിന്റെ വിംബിൾഡൺ മോഹങ്ങൾക്ക് അന്ത്യം കുറിച്ചത്.


എട്ടാം വിംബിൾഡൺ കിരീടവും ഇരുപത്തിയഞ്ചാം ഗ്രാൻഡ്സ്ലാം റെക്കോഡും ലക്ഷ്യമിടുന്ന ജോകോവിച് മൂന്നാം റൗണ്ടിൽ ഫ്രഞ്ച് താരം ആർതർ റിൻഡക്നെഷിനെ നേരിടും.


മറുഭാഗത്ത് ഇരുപത്തിയേഴുകാരനായ സിറ്റ്സിപാസിന് വിംബിൾഡണിലെ ഈ മത്സരം നിർണായകമായിരുന്നു. കഴിഞ്ഞ വർഷം തന്റെ കരിയറിനെത്തുടരെ വേട്ടയാടിയ കടുപ്പമേറിയ നടുവേദനയെത്തുടർന്ന് ഒന്നാം റൗണ്ടിൽ നിന്ന് പിന്മാറേണ്ടി വന്ന സിറ്റ്സിപാസ് ഒരു ശക്തമായ തിരിച്ചുവരവാണ് ഇത്തവണ ആഗ്രഹിച്ചത്. എന്നാൽ ഫോം നഷ്ടമായതോടെ 87-ാം നമ്പറിലേക്ക് സിറ്റ്സിപാസ് എത്തി. ഇതിനു മുൻപ് കളിച്ച രണ്ട് ഗ്രാൻഡ് സ്ലാം ഫൈനലുകളിലും (2021ലെ ഫ്രഞ്ച് ഓപൺ, 2023ലെ ഓസ്‌ട്രേലിയൻ ഓപൺ) ജോകോവിച് മുന്നിൽത്തന്നെയായിരുന്നു സിറ്റ്സിപാസ് വീണത്.


വിംബിൾഡണിന്റെ ചരിത്രത്തിൽ സ്വിസ് ഇതിഹാസം റോജർ ഫെഡറർ കുറിച്ച 105 പുരുഷ സിംഗിൾസ് വിജയങ്ങൾ എന്ന റെക്കോഡിനൊപ്പമെത്താൻ ജോകോവിചിന് ഇനി ഒരൊറ്റ വിജയത്തിന്റെ ദൂരം കൂടിയേ ബാക്കിയുള്ളൂ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home