print edition ഓസ്‌ട്രേലിയൻ ഓപ്പൺ ; ജൊകോയും സിന്നെറും മൂന്നാംറൗണ്ടിൽ

ഫ്രാൻസിസ്‌കൊ മാസ്‌ട്രെല്ലിക്കെതിരെ ജൊകോവിച്ചിന്റെ റിട്ടേൺ
മെൽബൺ
ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസിൽ ഹാട്രിക് പ്രതീക്ഷിക്കുന്ന ഇറ്റലിയുടെ യാനിക് സിന്നെർ മൂന്നാം റൗണ്ടിൽ കടന്നു. 25–ാം ഗ്രാൻഡ്‌സ്ലാം കിരീടം ലക്ഷ്യമിടുന്ന സെർബിയൻ താരം നൊവാക് ജൊകോവിച്ചും മുന്നേറി. ഗ്രീക്ക് താരം സ്‌റ്റെഫാനോസ് സിറ്റ്‌സിപാസ് പുറത്തായി.
ഓസ്‌ട്രേലിയയുടെ ജെയിംസ് ഡക്ക്‌വർത്തിനെയാണ് സിന്നെർ മടക്കിയത്. സ്‌കോർ: 6–1, 6–4, 6–2. അടുത്ത റൗണ്ടിൽ അമേരിക്കയുടെ എലിയറ്റ് സ്‌പിസിരിയാണ് എതിരാളി. ജൊകോ ഇറ്റലിയുടെ ഫ്രാൻസിസ്‌കൊ മാസ്‌ട്രെല്ലിയെ 6–3, 6–2, 6–2ന് കീഴടക്കി. ഡച്ചുകാരൻ ബോടിക് സാൻഡ്‌ഷുൽപിനെയാണ് ഇനി നേരിടാനുള്ളത്. സിറ്റ്‌സിപാസിനെ അഞ്ച് സെറ്റ് പോരാട്ടത്തിൽ വീഴ്‌ത്തിയത് ചെക്ക്‌താരം തോമസ് മകകിയാണ്.
നാൽപ്പതുകാരൻ സ്വിറ്റ്‌സർലൻഡിന്റെ സ്‌റ്റാൻ വാവ്‌റിങ്ക മൂന്നാം റൗണ്ടിലേക്ക് മുന്നേറി. 48 വർഷത്തെ ഇടവേളക്കുശേഷമാണ് 40 വയസ്സുള്ള കളിക്കാരൻ ഗ്രാൻഡ്‌സ്ലാം ടൂർണമെന്റിൽ മൂന്നാം റൗണ്ടിലെത്തുന്നത്. കൂടുതൽ തവണ അഞ്ച് സെറ്റ് കളിച്ചവരിലും വാവ്‌റിങ്ക റെക്കോഡിട്ടു. 49–ാം തവണയാണ് നേട്ടം. റോജർ ഫെഡററെയാണ്(48) മറികടന്നത്.
വനിതകളിൽ ജപ്പാന്റെ നവോമി ഒസാക മൂന്നാം റൗണ്ടിലെത്തി. റുമാനിയൻ താരം സൊരാന സിർസ്‌റ്റിയയെ 6–3, 4–6, 6–2ന് പരാജയപ്പെടുത്തി. പോളണ്ടിന്റെ ഇഗ ഷ്വാടെക് 6–2, 6–3ന് ചെക്ക് താരം മേരി ബൗസ്‌കോവയെ തോൽപ്പിച്ചു. നിലവിലെ ചാമ്പ്യൻ അമേരിക്കയുടെ മാഡിസൺ കീസ് മൂന്നാം റൗണ്ടിലേക്ക് മുന്നേറി. നാട്ടുകാരിയായ ആഷ്‌ലിൻ ക്രുഗെറെ 6–1, 7–5ന് മടക്കി.
പുരുഷ ഡബിൾസിൽ ഇന്ത്യൻ കളിക്കാർ ഉൾപ്പെട്ട സഖ്യങ്ങൾ രണ്ടാം റൗണ്ടിലെത്തി. എൻ ബാലാജി ഓസ്‌ട്രിയൻ താരം നീൽ ഒബർലീറ്റ്‌നെറിനൊപ്പമാണ് ആദ്യ കളി ജയിച്ചത്. യുകി ഭാംബ്രി സ്വീഡിഷ് താരം ആന്ദ്രേ ഗൊരാൻസണുമൊത്ത് മുന്നേറി.










0 comments