print edition ഇരട്ടപ്പൊന്നാകട്ടെ

മധ്യപ്രദേശിനെതിരെ കേരളത്തിനായി കവിതാ ജോസ് പോയിന്റ് നേടുന്നു
വാരാണസി/ചെന്നൈ : രണ്ട് ദേശീയ കിരീടങ്ങൾ ഉയർത്താൻ കേരളത്തിന്റെ വനിതകൾ ഇന്നിറങ്ങും. വോളിബോളിലും ബാസ്‌കറ്റ്‌ബോളിലുമാണ് അഭിമാനകരമായ നേട്ടത്തിന് അരികെയുള്ളത്. രണ്ട് ഫൈനലിലും ഇന്ത്യൻ റെയിൽവേസാണ് എതിരാളി.
ഹരിയാന ഉയർത്തിയ അപ്രതീക്ഷിത വെല്ലുവിളി അതിജീവിച്ചാണ് വനിതാ ടീം ദേശീയ സീനിയർ വോളിബോളിന്റെ ഫൈനലിൽ കടന്നത്. നേരിട്ടുള്ള സെറ്റുകൾക്കാണ് വിജയം ( 25–19, 25–21, 35–33). രാജസ്ഥാനെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് തോൽപ്പിച്ചാണ് റെയിൽവേസ് ഫൈനലിൽ കടന്നത്(25–13, 25–16, 23–25, 25–19).
കേരള നിരയിൽ ക്യാപ്‌റ്റൻ കെ പി അനുശ്രീ ഒഴികെ ഭൂരിപക്ഷം താരങ്ങളും പുതുമുഖങ്ങളാണ്. അനുശ്രീയ്‌ക്ക് പുറമെ അനഘ രാധാകൃഷ്‌ണൻ, വി നന്ദന, എ ആർ ഭൂമിക, അന്ന മാത്യു, ആൻ വി ജേക്കബ്, ലിബറോ ശിവപ്രിയ എന്നിവരാണ് കളിക്കാനിറങ്ങിയത്. ഫൈനലിന് മുമ്പ് വിശ്രമം നൽകാൻ അറ്റാക്കർ അനഘയെയും സെറ്റർ നന്ദനയെയും ഇടയ്‌ക്ക് പരിശീലകൻ ഡോ. സദാനന്ദൻ തിരികെ വിളിച്ചിരുന്നു. എന്നാൽ മത്സരം കടുത്തതോടെ ഇരുവരെയും വീണ്ടും കളത്തിലിറക്കേണ്ടി വന്നു. കഴിഞ്ഞ വർഷം ജയ്‌പൂരിൽ നടന്ന ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ റെയിൽവേസിനോട് പരാജയപ്പെട്ടിരുന്നു.
ഒളിമ്പിക്‌സ് അസോസിയേഷൻ നിയോഗിച്ച അഡ്‌ഹോക്ക് കമ്മിറ്റി നടത്തിയ ഇൗ ചാമ്പ്യൻഷിപ്പ് വോളിബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യ(വിഎഫ്‌ഐ) അംഗീകരിച്ചിട്ടില്ല. 2023–24 ൽ ഗുവഹാത്തിയിലാണ് വിഎഫ്‌ഐ അവസാനമായി ചാമ്പ്യൻഷിപ്പ് നടത്തിയത്. അന്ന് വനിതാ വിഭാഗത്തിൽ കേരളമായിരുന്നു ജേതാക്കൾ. വിഎഫ്‌ഐ അവസാനം നടത്തിയ ചാമ്പ്യൻഷിപ്പിൽ കേരള പുരുഷന്മാർ ക്വാർട്ടർ കാണാതെ പുറത്തായിരുന്നു. അതേസമയം അഡ്‌ഹോക്ക് കമ്മിറ്റി ജയ്‌പൂരിൽ നടത്തിയ ചാമ്പ്യൻഷിപ്പിൽ ജേതാക്കളുമായിരുന്നു.
ചെന്നൈയിൽ നടന്ന ബാസ്‌കറ്റ്ബോൾ സെമിയിൽ മധ്യപ്രദേശിനെ 87-–58ന് മറികടന്നു. വി ജെ ജയലക്ഷ്മി 20 പോയിന്റുമായി തിളങ്ങി. ശ്രീകലാ റാണി 19 പോയിന്റ് നേടി. അനീഷ ക്ലീറ്റസും(17) കവിത ജോസും(16) പിന്തുണച്ചു. ചാമ്പ്യൻമാരായ റെയിൽവേസ് തമിഴ്നാടിനെ മറികടന്നു.









0 comments