സ്വർണത്തേക്കാൾ തിളക്കമുള്ള വെങ്കലം - VIDEO


ജിജോ ജോർജ്
Published on Sep 17, 2026, 04:24 PM | 1 min read
പാലക്കാട്: ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ 1500 മീറ്ററിൽ പി യു ചിത്ര നേടിയ വെങ്കലമെഡലിന് സ്വർണത്തേക്കാൾ തിളക്കമായിരുന്നു. 2017ൽ ലണ്ടൻ ലോക മീറ്റിന് അവസരം നഷ്ടമായ ശേഷമുള്ള ചിത്രയുടെ പ്രധാന മത്സരവേദിയായിരുന്നു 2018ലെ ഏഷ്യൻ ഗെയിംസ്. അതിൽ മികച്ച പ്രകടനത്തോടെ മെഡൽ പട്ടികയിൽ ഇടംനേടാനായി. പാലക്കാട് മുണ്ടൂർ ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്നും ലോകകായിക വേദിയിലേക്ക് ഉയര്‍ന്ന പി യു ചിത്ര സംസാരിക്കുന്നു.
ഏഷ്യൻ ഗെയിംസ് ഓർമകൾ പങ്കുവെക്കാമോ
2018ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിലാണ് പങ്കെടുത്തത്. ഗെയിംസിന് യോഗ്യത കിട്ടിയപ്പോൾ തന്നെ വലിയ സന്തോഷമായിരുന്നു. ഇന്ത്യൻ ക്യാന്പിൽ ജെ എസ് ഭാട്യ സാറിന് കീഴിലായിരുന്നു പരിശീലനം. നല്ല ഒരുക്കം തന്നെ നടത്തി. ആദ്യ ഏഷ്യൻ ഗെയിംസായിരുന്നു. മെഡൽ ലഭിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. വെങ്കലമാണ് ലഭിച്ചതെങ്കിലും വലിയ സന്തോഷമുണ്ടായിരുന്നു. കടുത്ത മത്സരത്തിൽ ബഹ്‌റൈൻ താരങ്ങളാണ് സ്വർണവും വെള്ളിയും വന്നത്.
ഇത്തവണ ഇന്ത്യയുടെ മെഡൽ പ്രതീക്ഷ.
ഇന്ത്യയെ പ്രതിനിധീകരിച്ച് നിരവധി മലയാളി താരങ്ങൾ ഇത്തവണ പങ്കൈടുക്കുന്നുണ്ട്. പി മുഹമ്മദ് അഫ്‌സൽ, ആൻസി സോജൻ, എം ശ്രീശങ്കർ, യു കാർത്തിക്, അനു രാഘവൻ തുടങ്ങിയവരെല്ലാം മെഡൽ സാധ്യതയുള്ളവരാണ്. ആൻസിയും ശ്രീശങ്കറുമെല്ലാം നിലവിൽ ഏഷ്യയിൽ തന്നെ റാങ്കിൽ ഒന്നാമത് നിൽക്കുന്നവരാണ്. കേരളത്തിൽ നിന്നും മത്സരിക്ക-ുന്ന എല്ലാവർക്കും സ്വർണം നേടാൻ കഴിയട്ടെയെന്ന് ആശംസിക്കുന്നു.
ജോലി
റെയിൽവേയിലാണ് ആദ്യം ജോലി ലഭിക്കുന്നത്. ഒരു വർഷം മുന്പ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിൽ അസിസ്‌റ്റന്റ് സ്‌പോർട്‌സ് ഓർഗനൈസറായി ജോലി ലഭിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളുടെ ചുമതലയുണ്ട്. ജില്ലാ സ്‌കൂൾ കായികമേളകളും സംസ്ഥാന സ്‌കൂൾ കായികമേളയുമെല്ലാം സംഘടിപ്പിക്കുന്നതിന്റെ നല്ല തിരക്കുണ്ട്. പണ്ട് ഗ്രൗണ്ടിലിറങ്ങി മത്സരിച്ചാൽ മതിയായിരുന്നു. ഇപ്പോഴാണ് മത്സരം സംഘടിപ്പിക്കുന്നതിന്റെ ബുദ്ധിമുണ്ട് മനസിലാക്കുന്നത്.
കുടുംബം
നാല് വർഷം മുന്പ് വിവാഹം കഴിഞ്ഞു. ഭർത്താവ് ആർ ഷൈജു കല്ലേക്കാട് പൊലീസ് ക്യാന്പിൽ സിവിൽപൊലീസ് ഓഫീസറായി. മോൾ നിത്താരയ്‌ക്ക് ഒന്നര വയസായി.










0 comments