സെനഗൽ ഗോൾ കീപ്പറെ ട്രയൽസിന് വിളിച്ച് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

ഡാക്കർ: സെനഗൽ യുവ ഗോൾ കീപ്പറെ തട്ടിക്കൊണ്ടുപോയ സംഘം കൊലപ്പെടുത്തി. ഘാനയിൽ വെച്ചാണ് സെനഗലിലെ 18കാരനായ ഗോൾ കീപ്പർ ഷെയ്ഖ് തുറേ കൊല്ലപ്പെട്ടത്. ഫുട്ബോൾ ട്രയസിനെന്ന് പറഞ്ഞ് കബളിപ്പിച്ച് ഘാനയിലെത്തിച്ച ശേഷമായിരുന്നു കൊലപാതകം. ഷെയ്ഖ് തുറേയുടെ മൃതദേഹം കണ്ടെത്തിയതായി ആഫ്രിക്കൻ ഇന്റഗ്രേഷൻ ആൻഡ് ഫോറിൻ അഫയേഴ്‌സ് മന്ത്രാലയം സെനഗൽ വിദേശകാര്യ വകുപ്പിനെ അറിയിച്ചു.
ഘാനയിൽ നിന്നുള്ള ഫുട്ബോൾ ക്ലബിൽ കളിക്കാനായി ഓഫർ നൽകിയാണ് തട്ടിപ്പ് സംഘം യുവതാരത്തെ കുടുക്കിയത്. ഘാനയിലെ പ്രമുഖ ക്ലബ്ബ് പ്രൊഫഷണൽ ട്രയലിനായി ക്ഷണിച്ചതാണെന്നെന്ന ഇവർ തുറേയെ വിശ്വസിപ്പിച്ചു. തന്റെ ഫുട്ബോൾ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ള അവസരമായി കരുതി, പ്രതീക്ഷയോടെയാണ് താരം ഘാനയിലേക്ക് യാത്രതിരിച്ചത്. ഘാനയിലെത്തിയതിന് പിന്നാലെ സംഘം തുറേയെ തട്ടിക്കൊണ്ടുപോയി കുടുംബത്തോട് പണം ആവശ്യപ്പെടുകയായിരുന്നു. ഭീമമായ തുക കണ്ടെത്താൻ കുടുംബത്തിന് കഴിയാതെ വന്നപ്പോൾ സംഘം 18കാരനെ കൊലപ്പെടുത്തി വിജനമായ പ്രദേശത്ത് ഉപേക്ഷിക്കുകയും ചെയ്തു.
സംഭവത്തിൽ വൻ പ്രതിഷേധം ഉയർന്നു. യുവതാരത്തിന്റെ സ്വപ്നങ്ങളെ ചൂഷണം ചെയ്ത ക്രൂരകൊലപാതകം ഫുട്ബോൾ ലോകം നടക്കുത്തോടെയാണ് കേട്ടത്. അതേസമയം ഘാനയിലെ അധികാരികളുമായി സഹകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് സെനഗൽ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കുറ്റവാളികളെ നിമയത്തിന് മുന്നിൽ കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും അധികാരികൾ പറഞ്ഞു.










0 comments