print edition ചുവടുറപ്പിച്ച് പെൺപട; അണ്ടർ 17 ഏഷ്യൻ കപ്പ് ഫുട്‌ബോളിൽ ഇന്ത്യ ക്വാർട്ടറിൽ

ബീജിങ് : ചരിത്രത്തിലാദ്യമായി പെൺകുട്ടികളുടെ അണ്ടർ 17 ഏഷ്യൻ കപ്പ് ഫുട്‌ബോളിൽ ഇന്ത്യ ക്വാർട്ടറിൽ കടന്നു. അവസാന ഗ്രൂപ്പ് മത്സരത്തിൽ ലെബനനെ നാല് ഗോളിന് തോൽപ്പിച്ചാണ് നേട്ടം. പ്രിതിക ബർമൻ രണ്ടെണ്ണം നേടിയപ്പോൾ അൽവാദേവിയും ജോയയും പട്ടിക പൂർത്തിയാക്കി. 20 വർഷത്തിനുശേഷമുള്ള ആദ്യ ജയമാണ്. തിങ്കളാഴ്‌ച ക്വാർട്ടറിൽ ചൈനയാണ് എതിരാളി. സെമിയിലെത്തിയാൽ അണ്ടർ 17 ലോകകപ്പ് കളിക്കാം.
ജപ്പാനോട് മൂന്ന് ഗോളിനും ഓസ്‌ട്രേലിയയോട് രണ്ട് ഗോളിനും തോറ്റ ഇന്ത്യക്ക് ജയത്തോടെ മൂന്ന് പോയിന്റ് കിട്ടി.
ഗ്രൂപ്പിൽനിന്ന് ഒമ്പത് പോയിന്റുമായി ജപ്പാനും നാല് പോയിന്റോടെ ഓസ്‌ട്രേലിയയും നേരത്തെ ക്വാർട്ടറിലെത്തിയിരുന്നു. ലെബനന് ഒരു പോയിന്റുണ്ട്. മികച്ച മൂന്നാംസ്ഥാനക്കാരായാണ് ഇന്ത്യ ക്വാർട്ടറിലെത്തിയത്. 2005നുശേഷം ആദ്യമായാണ് ടീം ഒരു കളി ജയിക്കുന്നത്. 2018ൽ അണ്ടർ 16 ആൺകുട്ടികളുടെ ടീം ക്വാർട്ടറിലെത്തിയശേഷമുള്ള നേട്ടമാണിത്. 2004ൽ പെൺകുട്ടികളുടെ അണ്ടർ 19 ടീം അവസാന എട്ടിൽ ഇടംപിടിച്ചിരുന്നു. ക്വാർട്ടറിലെ എതിരാളി ചൈന കരുത്തരാണ്. മൂന്ന് കളിയും ജയിച്ചാണ് വരവ്. 15 ഗോൾ അടിച്ചുകൂട്ടിയപ്പോൾ ഒന്നും വഴങ്ങിയിട്ടില്ല.
ആൺകുട്ടികളുടെ അണ്ടർ 17 ഏഷ്യൻ കപ്പിൽ ഓസ്‌ടേലിയയോട് തോറ്റ ഇന്ത്യ നാളെ ഉസ്‌ബെകിസ്ഥാനെ നേരിടും. ജയിച്ചാൽ ക്വാർട്ടറിലെത്താം. അണ്ടർ 17 ലോകകപ്പും കളിക്കാം.










0 comments