ചാമ്പ്യൻസ് ലീഗ്; അഴ്സണലിനോട് മോഹക്കളത്തിൽ പിഎസ്‌ജി

പാരിസ്: പിഎസ്‌ജിയുടെ നെഞ്ചുതകർക്കാൻ വെടിമരുന്ന് നിറച്ച് അഴ്‌സണൽ വരുന്നു. ചാമ്പ്യൻസ് ലീഗ് ഫുട്‌ബോൾ രണ്ടാംപാദ സെമിയിൽ ഇരുടീമുകളും പാർക് ഡെസ് പ്രിൻസസ് സ്‌റ്റേഡിയത്തിൽ ഏറ്റുമുട്ടും. ആദ്യപാദം എതിരാളിയുടെ തട്ടകത്തിൽ ഒറ്റ ഗോളിന് ജയിച്ച പിഎസ്‌ജി മോഹക്കളത്തിലാണ്. ഉസ്‌മാൻ ഡെംബെലെ നേടിയ ഗോളിലായിരുന്നു ജയം. അഴ്‌സണലിന് നഷ്ടപ്പെടാൻ ഒന്നുമില്ല. രണ്ടാം ഫൈനൽ ഉറപ്പിക്കാൻ രണ്ട് ഗോൾ ജയം അനിവാര്യം. അതിനാൽ കൈവശമുള്ള ആയുധങ്ങളെല്ലാം പീരങ്കിപ്പട ഇന്ന് പ്രയോഗിക്കും. രാത്രി 12.30നാണ് മത്സരം.
സീസണിൽ മൂന്ന് ട്രോഫികൾ ലക്ഷ്യമിടുന്ന പിഎസ്‌ജി തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഫ്രഞ്ച് ലീഗിൽ കിരീടം ചൂടിയ ടീം ഫ്രഞ്ച് കപ്പ് ഫൈനലിലും എത്തിയിട്ടുണ്ട്. കന്നി ചാമ്പ്യൻസ് ലീഗുകൂടി നേടി ഈ സീസൺ അവിസ്‌മരണീയമാക്കുകയാണ് ലക്ഷ്യം. പരിശീലകൻ ലൂയിസ് എൻറിക്വെയുടെ മനസ്സിലുള്ളത് കളത്തിൽ നടപ്പാക്കാൻ പ്രാപ്‌തിയുള്ള യുവതാരങ്ങളാണ് കരുത്ത്. പ്രതിരോധനിരയും ആക്രമണനിരയും ഒരുപോലെ മൂർച്ചയുള്ളതാണ്. ഡെംബെലെ, കവീച്ച കവറാസ്‌കേലിയ, ദിസിരെ ദുവെ, ബ്രാഡ്‌ലി ബാർകോള എന്നിവർക്കാണ് ഗോളടിച്ചുമതല. മധ്യനിരയിൽ വിറ്റീന, ഫാബിയാൻ റൂയിസ് എന്നിവരാണ് സൂത്രധാരർ. പ്രതിരോധത്തിൽ നൂനോ മെൻഡസ്, അഷ്‌റഫ് ഹക്കീമി, വില്യൻ പാച്ചേ തുടങ്ങിയവർ മികച്ച ഫോമിലാണ്. ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, ആസ്റ്റൺ വില്ല തുടങ്ങിയ ഇംഗ്ലീഷ് ക്ലബ്ബുകളെ തോൽപ്പിച്ചതിന്റെ പരിചയസമ്പത്തും തുണയാകും.
അഴ്‌സണൽ സമ്മർദത്തിലാണ്. പ്രീമിയർ ലീഗിൽ അവസാന കളിയിൽ ബോണിമൗത്തിനോട് തോറ്റാണ് നിർണായക കളിക്കെത്തുന്നത്. പരിക്കിന്റെ ആശങ്കയുമുണ്ട്. ക്യാപ്‌റ്റൻ മാർട്ടിൻ ഒദേഗാർദ് പരിക്ക് മാറിയാണ് വരുന്നത്. ബുകായോ സാക്ക, ഡെക്ലൻ റൈസ് തുടങ്ങിയ മിന്നുംതാരങ്ങൾ ആദ്യപാദത്തിൽ പ്രതീക്ഷയ്‌ക്കൊത്തുയരാത്തത് തിരിച്ചടിയായി. ഇവർ മികവ് വീണ്ടെടുക്കേണ്ടത് ജയത്തിന് അനിവാര്യമാണ്.
0 comments