print edition ബെല്ലടിച്ച് സ്‌പെയ്‌ൻ; ഇനി ഫ്രാൻസുമായി ആവേശ സെമിഫൈനൽ

ലൊസ് ആഞ്ചലസ്: പൊരുതിക്കളിച്ച ബൽജിയത്തെ 2–1ന് കീഴടക്കി സ്‌പെയ്‌ൻ ലോകകപ്പ് ഫുട്‌ബോൾ സെമിയിൽ. പകരക്കാരനായെത്തിയ മിക്കേൽ മെറീനോ തുടർച്ചയായ രണ്ടാം മത്സരത്തിലും സ്‌പാനിഷ് നിരയ്‌ക്കായി വിജയഗോളടിച്ചു. ഫാബിയാൻ റൂയിസിന്റെ ഗോളിൽ തുടക്കത്തിൽ ലീഡ് നേടിയ സ്‌പെയ്‌നിനെ ചാൾസ് ഡി കെറ്റാലെറയുടെ ഹെഡ്ഡറിലൂടെ ബൽജിയം പിടിച്ചു. എന്നാൽ കളി അവസാനിക്കാൻ രണ്ട് മിനിറ്റ് ശേഷിക്കെ മെറീനോ സ്‌പെയ്‌നിന്റെ ജയംകുറിച്ചു. പ്രീ ക്വാർട്ടറിൽ പോർച്ചുഗലിനെതിരെയും മെറീനോ പകരക്കാരനായി ഇറങ്ങി വിജയഗോൾ നേടിയിരുന്നു.14നാണ് സ്‌പെയ്‌ൻ– ഫ്രാൻസ് ആവേശ സെമി.
ലോകകപ്പിൽ രണ്ടാമത്തെ സെമിയാണ് സ്‌പെയ്‌നിന്. ഇതിന് മുന്പ് 2010ലായിരുന്നു നേട്ടം. ആ പതിപ്പിൽ കന്നിക്കിരീടം നേടി.
ഗോൾ വഴങ്ങാതെയെത്തിയ സ്‌പെയ്‌നിനെ പ്രത്യാക്രമണക്കളി കൊണ്ടാണ് ബൽജിയം വിരട്ടിയത്. സ്‌പെയ്‌ൻ തുടക്കം മുതൽ ആക്രമിച്ചു. കൗമാരക്കാരൻ ലമീൻ യമാൽ താളം കണ്ടെത്തിയത് അവർക്ക് വേഗത നൽകി. അരമണിക്കൂറിൽ ലീഡ് നേടി. ഡാനി ഓൽമോയുടെ അടി ബൽജിയം ഗോൾകീപ്പർ തിബൗ കുർട്ടോയുടെ കൈയിൽ തട്ടിത്തെറിച്ചു. ഗോൾമുഖത്തുണ്ടായിരുന്നു റൂയിസ് അനായാസം വല കുലുക്കി. ഉടൻതന്നെ ബൽജിയം ഗോൾമടക്കി. തിമോതി കസ്‌റ്റാന്യയുടെ ക്രോസിൽ കെറ്റാലെറ തലവച്ചു. ലോകകപ്പിൽ സ്‌പെയ്‌ൻ വഴങ്ങിയ ആദ്യഗോൾ.
ഇടവേളയ്‌ക്കുശേഷം കളി മുറുകി. ഇതിനിടെ കുർട്ടോ പരിക്കേറ്റ് മടങ്ങിയത് ബൽജിയത്തിന് കനത്ത തിരിച്ചടിയായി. സെന്നെ ലാമ്മെൻസ് പകരക്കാരനായി ഇറങ്ങി.
കളി അധികസമയത്തേക്ക് അടുക്കുന്ന ഘട്ടത്തിലായിരുന്നു മെറീനോയുടെ ഗോൾ. പ്രതിരോധക്കാരൻ പൗക കുബാർസിയുടെ ലോങ് ഷോട്ട് ലാമ്മെൻസിന്റെ കൈയിൽ തട്ടിത്തെറിച്ചു. ഓടിയെത്തിയ മെറീനോയ്‌ക്ക് പിഴച്ചില്ല.











0 comments