print edition ഒറ്റ ഗോളിൽ സ്പാനിഷ് ലോകം

ന്യൂജേഴ്‌സി: ഇനി സ്‌പാനിഷ് വസന്തം. ലോക ജേതാക്കളുടെ പകിട്ടുമായെത്തിയ അർജന്റീനയെ അധികസമയക്കളിയിൽ ഒറ്റ ഗോളിന് വീഴ്‌ത്തി സ്‌പെയ്‌ൻ ലോകകപ്പ് ഫുട്‌ബോളിൽ മുത്തമിട്ടു. 2010നുശേഷമുള്ള ആദ്യനേട്ടം. ചരിത്രത്തിലെ രണ്ടാംകിരീടം. അധികസമയത്ത് ഫെറാൻ ടോറസാണ് വിജയഗോൾ നേടിയത്. 38 കളിയിൽ തോൽക്കാതെ മുന്നേറിയ സ്‌പെയ്‌ൻ അപരാജിത കുതിപ്പിൽ റെക്കോഡിട്ടു.
തുടർച്ചയായ രണ്ടാം കിരീടം ലക്ഷ്യമിട്ടെത്തിയ ലയണൽ മെസിയും സംഘവും കണ്ണീരോടെ മടങ്ങി.ലോകകപ്പ് ഫൈനൽ ചരിത്രത്തിലെ വിരസ നിമിഷങ്ങളായിരുന്നു കളിയുടെ ആദ്യഘട്ടം. പോർച്ചുഗലിനെയും ബൽജിയത്തെയും ഫ്രാൻസിനെയും കീഴടക്കിയെത്തിയ സ്‌പെയ്‌ൻ അർജന്റീനയ്‌ക്കെതിരെ തുടക്കം മുതൽ ആധിപത്യം നേടി. യൂറോ ചാന്പ്യൻമാരും ലാറ്റിനമേരിക്കൻ ചാന്പ്യൻമാരും തമ്മിലുള്ള കളിക്ക് പ്രതീക്ഷിച്ച ആവേശമുണ്ടായില്ല. പന്ത് കിട്ടാതെ അർജന്റീന വലഞ്ഞതോടെ കളി ഏകപക്ഷീയമായി. അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിന്റെ തകർപ്പൻ പ്രകടനമാണ് കളി അധികസമയത്തേക്ക് നീട്ടിയത്.
മൂന്നാം ലോകകപ്പ് ഫൈനലിന് ഇറങ്ങിയ മെസിക്ക് കളിയിൽ സ്വാധീനമുണ്ടാക്കാനായില്ല. എട്ട് ഗോളുമായി ഗോളടിക്കാരിൽ രണ്ടാമനായാണ് മടക്കം. 10 ഗോളടിച്ച ഫ്രാൻസിന്റെ കിലിയൻ എംബാപ്പെയ്‌ക്കാണ് ഗോൾഡൻ ബൂട്ട്. സ്‌പാനിഷ് ക്യാപ്‌റ്റൻ റോഡ്രി മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ നേടി. സ്‌പെയ്‌നിന്റെ പത്തൊന്പതുകാരനായ പ്രതിരോധതാരം പൗ കുബാർസിയാണ് യുവതാരം. ഗോൾകീപ്പറായി സ്‌പെയ്‌നിന്റെ ഉനായ് സിമോൺ തെരഞ്ഞെടുക്കപ്പെട്ടു. പരിശീലകൻ ലൂയിസ് ഡാ ലെ ഫുയന്റെയ്‌ക്ക് കീഴിൽ യൂറോ കപ്പും സ്‌പെയ്‌ൻ നേടിയിരുന്നു.










0 comments