വിചാരണയിൽ കൂടുതൽ വെളിപ്പെടുത്തലുകൾ , സഹോദരിമാരും മക്കളും തമ്മിൽ പോര്
‘വേദന മാറാതെ മാറഡോണ’ ; വിവാദങ്ങൾ അവസാനിക്കുന്നില്ല

ബ്യൂണസ് ഐറിസ് : മറഞ്ഞിട്ടും ദ്യേഗോ മാറഡോണ വേദനിപ്പിക്കുന്നു. വിടവാങ്ങി അഞ്ചാം വർഷത്തിലെത്തുമ്പോഴും ഫുട്‌ബോൾ ഇതിഹാസത്തിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾ നിറയുകയാണ്. കൂടുതൽ വെളിപ്പെടുത്തലുകൾ, ആരോപണങ്ങൾ. വിചാരണയിൽ വെളിപ്പെടുന്നത് സത്യമോ മിഥ്യയോ എന്നറിയാതെ ആരാധകർ.
കൂടുതൽ ആരോപണങ്ങളുമായി സഹോദരിമാരാണ് ഒടുവിൽ രംഗത്തെത്തിയത്.
മാറഡോണയെ പരിചരിച്ച ഏഴംഗ മെഡിക്കൽ സംഘത്തിനെതിരെയാണ് വിചാരണ. നാലാഴ്‌ച പിന്നിട്ട വിചാരണ ജൂലൈയിൽ അവസാനിക്കും. മനഃപൂർവമല്ലാത്ത നരഹത്യാ കുറ്റമാണ് ഡോക്ടർമാർക്കെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റം തെളിഞ്ഞാൽ 25 വർഷംവരെ തടവുശിക്ഷ ലഭിക്കും. അതിനിടെ മാറഡോണയുടെ സാമ്പത്തിക കാര്യങ്ങളിൽ സഹോദരിമാർക്കെതിരെ അർജന്റീന ഇതിഹാസത്തിന്റെ മൂന്ന് പെൺമക്കൾ രംഗത്തുവന്നു.
മാറഡോണ 2020 നവംബർ 25നാണ് അന്തരിച്ചത്. അഞ്ചുവർഷം തികയാൻ എട്ട് മാസമുള്ളപ്പോഴാണ് വിചാരണ നടപടി പൂർത്തിയാകുന്നത്. ഹൃദയാഘാതമായിരുന്നു മരണകാരണം. അവസാന നാളുകളിൽ മാറഡോണ കടുത്ത വേദന അനുഭവിച്ചിരുന്നതായി പോസ്‌റ്റ്‌മോർട്ടം ചെയ്‌ത ഡോക്ടർമാരിലൊരാൾ വ്യക്തമാക്കിയിരുന്നു. ഹൃദയത്തിന് പുറത്ത് വലിയ രീതിയിൽ കൊഴുപ്പ് അടിഞ്ഞുകൂടിയിരുന്നു. ഹൃദയത്തിന് അസാധാരണ വലിപ്പമുണ്ടായിരുന്നുവെന്ന് ഫോറൻസിക് വിദഗ്‌ധരും വ്യക്തമാക്കി. അവസാന നാളുകളിൽ മതിയായ പരിചരണം ലഭിച്ചില്ലെന്ന് പ്രോസിക്യൂഷന്റെ വാദം ശരി വയ്‌ക്കുന്നതായി ഈ വെളിപ്പെടുത്തലുകൾ.
കഴിഞ്ഞ ദിവസം മാറഡോണയുടെ സഹോദരിമാരായ ക്ലോഡിയ, അന, റിത എന്നീ സഹോദരിമാരാണ് ബ്യൂണസ് ഐറിസിലെ സാൻ ഇസിദ്രോയിൽ നടക്കുന്ന വിചാരണയ്‌ക്ക് ഹാജരായത്. അഞ്ച് സഹോദരിമാരിൽ ഏറ്റവും പ്രായംകുറഞ്ഞ ക്ലോഡിയയെയാണ് ആദ്യം വിചാരണ ചെയ്‌തത്. മാറഡോണ ഡോക്ടർമാരുടെ പരിചരണം എതിർത്തിരുന്നതായി അവർ വ്യക്തമാക്കി. ആശുപത്രിയിലേക്ക് മാറ്റാനുള്ള ആവശ്യം ഉന്നയിച്ചെങ്കിലും വീട്ടിൽ മതിയായ സൗകര്യങ്ങളുണ്ടെന്നായിരുന്നു ഡോക്ടർമാരുടെ പ്രതികരണം. എന്നാൽ ആ ഘട്ടത്തിൽ അവിടെ ആംബുലൻസ് പോലുമുണ്ടായിരുന്നില്ല –- അവർ ആരോപിച്ചു.
മക്കളായ ഡാൽമ, ജിയാന്ന, ജാന എന്നിവർക്കെതിരെയും സഹോദരിമാർ രംഗത്തുവന്നു. ‘നിങ്ങൾക്കിവിടെ ഒന്നും ചെയ്യാനില്ലെന്നും കാര്യങ്ങൾ നോക്കാനുള്ള പ്രായവും പക്വതയും ഞങ്ങൾക്കുണ്ടെന്നു’മാണ് ഡാൽമ പ്രതികരിച്ചതെന്ന് മൂത്ത സഹോദരിയായ റിത പറഞ്ഞു.










0 comments