മാഞ്ചസ്റ്റർ ഡെർബിയിൽ വൻ വിവാദം; ഹാളണ്ടിന്റെ വിജയ ഗോൾ അനുവദിച്ചത് തെറ്റെന്ന് പ്രൊഫഷണൽ ഗെയിം മാച്ച് ഒഫീഷ്യൽസ്

എർലിങ് ഹാളണ്ട്| Photo:Goal.com
ലണ്ടൻ : മാഞ്ചസ്റ്റർ ഡെർബിയിൽ എർലിങ് ഹാളണ്ട് നേടിയ വിജയഗോൾ അനുവദിച്ച തീരുമാനം തെറ്റായിരുന്നുവെന്ന് ഔദ്യോഗികമായി സമ്മതിച്ച് പ്രൊഫഷണൽ ഗെയിം മാച്ച് ഒഫീഷ്യൽസ്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടായ ഓൾഡ് ട്രഫോർഡിൽ നടന്ന മത്സരത്തിൽ അനുവദിച്ച ഗോൾ റദ്ദാക്കേണ്ടതായിരുന്നുവെന്ന് ബോഡി സ്ഥിരീകരിച്ചു. മത്സരത്തിന്റെ 59-ാം മിനിറ്റിലാണ് ഹാളൻഡ് മാഞ്ചസ്റ്റർ സിറ്റിക്കായി ഗോൾ നേടിയത്.
എന്നാൽ ഗോളിന് വഴിയൊരുക്കിയ നീക്കത്തിൽ ഓഫ്‌സൈഡ് പൊസിഷനിൽ നിന്ന എൻസോ ഫെർണാണ്ടസ്, പന്ത് തലകൊണ്ടു തട്ടാൻ ശ്രമിക്കുകയും യുണൈറ്റഡ് പ്രതിരോധ താരങ്ങളായ ലിസാൻഡ്രോ മാർട്ടിനെസ്, സെൻ ലെമ്മൻസ് എന്നിവരുടെ ശ്രദ്ധ തിരിക്കുകയും ചെയ്തു.
ആദ്യം ലൈൻസ്മാൻ ഓഫ്‌സൈഡ് വിസിലടിച്ചെങ്കിലും വിഎആർ (റഫറിയുടെ തീരുമാനങ്ങൾ വീഡിയോ ദൃശ്യങ്ങൾ കണ്ട് പുനഃപരിശോധിക്കുന്ന സാങ്കേതികവിദ്യ) പരിശോധനയിൽ ഹാളണ്ട് ഓൺസൈഡ് ആണെന്ന് കണ്ടെത്തുകയായിരുന്നു. ഫെർണാണ്ടസ് പന്തിൽ തൊട്ടില്ലെന്ന കാരണം ചൂണ്ടിക്കാണിച്ചാണ് വിഎആർ ഗോൾ അനുവദിക്കാൻ ശുപാർശ ചെയ്തത്.
എന്നാൽ ഫെർണാണ്ടസിന്റെ സാന്നിധ്യം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രതിരോധത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നും, ഈ സാഹചര്യത്തിൽ തീരുമാനം പുനഃപരിശോധിക്കാൻ വിഎആർ ഓൺ-ഫീൽഡ് റഫറിയോട് നിർദ്ദേശിക്കണമായിരുന്നുവെന്നും പിജിഎംഒഎൽ വ്യക്തമാക്കി. റഫറിയിങ് വിധിയിൽ പിഴവ് സംഭവിച്ചതായി കാണിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഔദ്യോഗികമായി വിവരമറിയിച്ചതായും സംഭവത്തിൽ തുടർ പരിശോധന നടത്തുമെന്നും അധികൃതർ അറിയിച്ചു.









0 comments