ad
Deshabhimani

തകർപ്പൻ ജയത്തോടെ കൊളംബിയ തുടങ്ങി; അരങ്ങേറ്റക്കാരായ ഉസ്ബെക്കിസ്ഥാനെ 3-1ന് തകര്‍ത്തു

Uzbekistan v Colombia fifa world cup

ജാമിന്റൺ കാമ്പാസ് ഹെഡ്ഡറിലൂടെ കൊളംബിയയുടെ മൂന്നാം ഗോൾ നേടുന്നു

വെബ് ഡെസ്ക്

Published on Jun 18, 2026, 10:22 AM | 2 min read

മെക്സിക്കോ സിറ്റി: ലോകകപ്പ് ഫുട്ബോളിൽ ഗ്രൂപ്പ് കെ യിലെ ആദ്യ മത്സരത്തിൽ, ടൂർണമെന്റിലെ കന്നിക്കാരായ ഉസ്ബെക്കിസ്ഥാനെ തകർത്ത് കൊളംബിയക്ക് വിജയത്തുടക്കം. 3-1 ന്റെ മിന്നുന്ന വിജയത്തോടെയാണ് കൊളംബിയ വരവറിയിച്ചത്. ലൂയിസ് ഡയസിന്റെ ഉജ്വല പ്രകടനമാണ് കൊളംബിയയ്ക്ക് ആധികാരിക വിജയം സമ്മാനിച്ചത്.


2022ൽ ഖത്തറിൽ നടന്ന ലോകകപ്പിന് യോഗ്യത നേടാനാകാതെ പോയ കൊളംബിയ, ഇത്തവണ തുടക്കം മുതൽക്കേ തങ്ങളുടെ സാന്നിധ്യം അറിയിക്കണമെന്ന ഉറച്ച തീരുമാനത്തിലായിരുന്നു. തങ്ങളുടെ ആദ്യ ലോകകപ്പ് മത്സരം കളിക്കുന്ന ഉസ്ബെക്കിസ്ഥാനെതിരെ കൊളംബിയയ്ക്ക് തന്നെയായിരുന്നു പൂർണ മേധാവിത്വം. എങ്കിലും, ഉസ്ബെക്കിസ്ഥാന്റെ പ്രതിരോധത്തിൽ പല ​ഗോൾ അവസരങ്ങളും മുതലെടുക്കാനായില്ല.


ആദ്യ പകുതി അവസാനിക്കാൻ നാല് മിനിറ്റ് ബാക്കിയുള്ളപ്പോഴാണ് കൊളംബിയ കാത്തിരുന്ന ആ ഗോൾ പിറന്നത്. പെനാൽറ്റി ബോക്സിലേക്ക് ഡയസ് നൽകിയ മനോഹരമായ പന്ത്, ഡാനിയൽ മുനോസ് വലയിലെത്തിച്ചു. ആദ്യ പകുതിയിൽ ഉസ്ബെക്കിസ്ഥാൻ കൊളംബിയൻ ബോക്സിലേക്ക് കാര്യമായ മുന്നേറ്റങ്ങളൊന്നും നടത്തിയിരുന്നില്ല. എന്നാൽ രണ്ടാം പകുതിയിൽ ആത്മവിശ്വാസത്തോടെ ഇറങ്ങിയ അവർ സാവധാനം കളിയിലേക്ക് തിരിച്ചുവന്നു.


മത്സരത്തിന്റെ 60-ാം മിനിറ്റിൽ ഉസ്ബെക്കിസ്ഥാന്റെ ചരിത്രപരമായ ആ ലോകകപ്പ് നിമിഷം പിറന്നു. എൽഡോർ ഷൊമുറോദോവിന്റെ ഒരു ഷോട്ട് കൊളംബിയൻ ഗോൾകീപ്പർ കാമിലോ വർഗാസ് തടുത്തുവെങ്കിലും, അബ്ബോസ്ബെക്ക് ഫയ്സുള്ളയേവ് ഒട്ടും സമയം കളയാതെ പന്ത് ഹെഡ്ഡ് ചെയ്ത് വലയിലാക്കി. ഫിഫ ലോകകപ്പ് ചരിത്രത്തിൽ ഉസ്ബെക്കിസ്ഥാന്റെ ആദ്യ ഗോൾ കൂടിയായിരുന്നു ഇത്.


ഇതോടെ കൂടുതൽ കളി സങ്കീർണമായി. എന്നാൽ, ഉസ്ബെക്കിസ്ഥാൻ സമനില ഗോൾ നേടി വെറും അഞ്ച് മിനിറ്റിനുള്ളിൽ, ഡയസിലൂടെ കൊളംബിയ വീണ്ടും ലീഡ് എടുത്തു. ബോക്സിന്റെ ഇടതുഭാഗത്ത് നിന്ന് പന്ത് സ്വീകരിച്ച ഡയസ്, അകത്തേക്ക് വെട്ടിയൊഴിഞ്ഞ് ഗോൾകീപ്പറെ മറികടന്ന് പന്ത് വലയിലേക്ക് പായിച്ചു. ലോകകപ്പിലെ ഡയസിന്റെ ആദ്യ ഗോൾ കൂടിയായിരുന്നു ഇത്.


ലീഡ് തിരിച്ചുപിടിച്ചതോടെ കൊളംബിയ വീണ്ടും കളിയുടെ നിയന്ത്രണം ഏറ്റെടുക്കുകയും കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. ഉസ്ബെക്കിസ്ഥാൻ കൗണ്ടർ അറ്റാക്കുകളിലൂടെ ഭീഷണി ഉയർത്താൻ നോക്കിയെങ്കിലും, കൊളംബിയൻ മുന്നേറ്റത്തെ തടയാനായില്ല. ഇഞ്ചുറി ടൈമിൽ പകരക്കാരനായി ഇറങ്ങിയ ജാമിന്റൺ കാമ്പാസ് ബോക്സിനുള്ളിൽ ഉയർന്നു ചാടി ഹെഡ്ഡറിലൂടെ കൊളംബിയയുടെ മൂന്നാം ഗോൾ നേടി. ഇതോടെ തകർപ്പൻ വിജയത്തോടെ കൊളംബിയ മത്സരം അവസാനിപ്പിച്ചു.


ഈ വിജയത്തോടെ, ഗ്രൂപ്പ് കെ യിൽ മൂന്ന് പോയിന്റുമായി കൊളംബിയ ഒന്നാം സ്ഥാനത്തെത്തി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ പോർച്ചുഗലും ഡിആർ കോംഗോയും പോയിന്റ് പങ്കിട്ടിരുന്നു.


ജൂൺ 23-ന് ഗ്വാഡലഹാരയിൽ നടക്കുന്ന അടുത്ത മത്സരത്തിൽ കൊളംബിയ ഡിആർ കോംഗോയെ നേരിടും. ഈ മത്സരത്തിൽ കൂടി വിജയിച്ചാൽ കൊളംബിയയ്ക്ക് നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടാം. അതേസമയം, ഹൂസ്റ്റണിൽ പോർച്ചുഗലിനെതിരെയാണ് ഉസ്ബെക്കിസ്ഥാന്റെ അടുത്ത മത്സരം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home