ഫണ്ട് ലഭിച്ചത് പിഎം ശ്രീയിൽ ഒപ്പുവെച്ചതുകൊണ്ടല്ല; മുഖ്യമന്ത്രിയുടെ വാദം പൊളിച്ച് ഔദ്യോഗിക രേഖകൾ

തിരുവനന്തപുരം: കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് സംസ്ഥാനത്തിന് കേന്ദ്രം അനുവദിച്ച തുക പിഎം ശ്രീ പദ്ധതിപ്രകാരമുള്ളതായിരുന്നില്ല എന്ന് വ്യക്തമാക്കുന്ന രേഖകൾ പുറത്ത്. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം കേരളത്തിന് നിയമപരമായി ലഭിക്കേണ്ട റീഇംബേഴ്സ്മെന്റ് തുകയാണിത്. പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടാലും ഇല്ലെങ്കിലും ഈ തുക നൽകാൻ കേന്ദ്രത്തിന് ഭരണഘടനാപരമായ ബാധ്യതയുണ്ടായിരുന്നു എന്ന് ഇതോടെ വ്യക്തമായി.
കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങൾക്കായി മുൻ എൽഡിഎഫ് സർക്കാർ കേന്ദ്രത്തോട് നിരന്തരം പോരാടി നേടിയെടുത്ത കോടിക്കണക്കിന് രൂപയാണ് കേന്ദ്രം ഇപ്പോഴും നൽകാതെ പൂഴ്ത്തിവെച്ചിരിക്കുന്നത്. 2026 മാർച്ചിൽ 99.27 കോടി രൂപയും, തുടർന്ന് മെയ് 20-ന് 106 കോടി രൂപയും കേന്ദ്രം അനുവദിച്ചതായി രേഖകളിൽ വ്യക്തമാണ്. എൽഡിഎഫ് സർക്കാർ നയപരമായി നേടിയെടുത്ത ഈ ഫണ്ട് നിലവിലും സംസ്ഥാനത്തിന് കൈമാറാൻ കേന്ദ്ര ധനമന്ത്രാലയം തയ്യാറായിട്ടില്ല. കേന്ദ്രത്തോട് ചോദിച്ചു വാങ്ങാൻ നിലവിലെ യുഡിഎഫ് സർക്കാർ ഭയപ്പെടുകയാണ്.
അതേസമയം പിഎം ശ്രീ പദ്ധതിയിൽ കേരളം ഉൾപ്പെട്ടിരുന്നില്ലെന്നതിന് തെളിവായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കത്ത് പുറത്തുവന്നിരുന്നു. യുഡിഎഫ് സർക്കാർ അധികാരമേറ്റ ശേഷമാണ് പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് ലഭിച്ചത്. കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി സഞ്ജയ്‌കുമാർ ഒപ്പിട്ട കത്ത് സംസ്ഥാന ചീഫ് സെക്രട്ടറിക്കാണ് ലഭിച്ചത്. ചീഫ് സെക്രട്ടറി ഇത് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ഷർമിള മേരി ജോസഫിന് കൈമാറി.
പദ്ധതി നടപ്പാക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം വിദ്യാഭ്യാസമന്ത്രി എൻ ഷംസുദ്ദീൻ പ്രിൻസിപ്പൽ സെക്രട്ടറിയോട് റിപ്പോർട്ട് തേടി. ഇൗ റിപ്പോർട്ടാണ് ബുധനാഴ്‌ച മന്ത്രിസഭായോഗത്തിൽ ചർച്ചചെയ്‌ത് പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്. കേരളത്തിനുപുറമേ പദ്ധതിയിൽ ഉൾപ്പെടാതിരുന്ന തമിഴ്‌നാടിനും ബംഗാളിനും കത്ത് അയച്ചിരുന്നു. കത്ത് ലഭിച്ചയുടൻ ബംഗാൾ കത്തിൽ ഒപ്പിട്ടു.









0 comments