അവസാന നിമിഷം ത്രില്ലർ; പാനമയെ വീഴ്ത്തി ഘാന

കാലെബ് യിറെങ്കി ഘാനയുടെ വിജയ ഗോൾ നേടുന്നു
വാഷിങ്ടൺ: ഫിഫ ലോകകപ്പ് ഗ്രൂപ്പ് എൽ മത്സരത്തിൽ പാനമയ്ക്കെതിരെ അവസാന നിമിഷത്തിലെ ഗോളിൽ ഘാനയ്ക്ക് വിജയം. 90+5-ാം മിനിറ്റിൽ കാലെബ് യിറെങ്കിയിലൂടെയാണ് ഘാന വിജയ ഗോൾ നേടിയത്.
മത്സരം സമനിലയിൽ അവസാനിക്കുമെന്ന് കരുതിയിരുന്ന നിമിഷത്തിലാണ്, രണ്ടാം പകുതിയിലെ ഇഞ്ചുറി ടൈമിൻ്റെ അഞ്ചാം മിനിറ്റിൽ ബ്രാൻഡൻ തോമസ്-അസാൻ്റെ ഇടതുഭാഗത്തുക്കൂടി മുന്നേറി ഗോൾപോസ്റ്റിന് മുന്നിലേക്ക് ഒരു ക്രോസ് നൽകിയത്. കൃത്യസമയത്ത് അവിടെയെത്തിയ യിറെങ്കി പന്ത് വലയിലാക്കുകയായിരുന്നു.
മത്സരത്തിൻ്റെ ആദ്യ മിനിറ്റുകളിൽ തന്നെ പാനമ മുന്നിലെത്തേണ്ടതായിരുന്നു. അമീർ മുരിലോയുടെ ലോ ക്രോസിൽ നിന്നും സിസിലിയോ വാട്ടർമാൻ തൊടുത്ത ഷോട്ട് ഘാന ഗോൾകീപ്പർ ലോറൻസ് അതി-സിഗി മികച്ചൊരു സേവിലൂടെ തടഞ്ഞു. ആദ്യ പകുതിയിൽ ഗോൾപോസ്റ്റിലേക്ക് ഉതിർത്ത ഒരേയൊരു ഓൺ-ടാർഗെറ്റ് ഷോട്ടും ഇതായിരുന്നു.
എങ്കിലും, കളിയിലെ കടുത്ത ഫൗളുകൾ കാരണം അതി-സിഗിക്ക് പരിക്കേൽക്കേണ്ടി വന്നു. ആദ്യ പകുതിക്ക് ശേഷം ഗോൾകീപ്പർക്ക് കളം വിടേണ്ടി വന്നു. പകരം ബെഞ്ചമിൻ അസാരെയാണ് രണ്ടാം പകുതിയിൽ ഗോൾവല കാത്തത്.
ഘാനയ്ക്ക് കൂടുതൽ സമയം പന്ത് കൈവശം വെയ്ക്കാൻ സാധിച്ചെങ്കിലും പാനമയുടെ പ്രതിരോധം തകർക്കാനായില്ല. 60 മിനിറ്റുകൾക്ക് ശേഷമാണ് മത്സരത്തിന് അല്പമെങ്കിലും ജീവൻ വെച്ചത്. 65-ാം മിനിറ്റിൽ തോമസ്-അസാൻ്റെ ജോർദാൻ അയൂവിന് വേണ്ടി ഒരു ഗോൾ അവസരം ഒരുക്കിയെങ്കിലും പാനമ പ്രതിരോധ താരം ജിയോവാനി റാമോസ് മികച്ചൊരു ടാക്ലിംഗിലൂടെ അത് രക്ഷപെടുത്തി.
ഇതുവരെയുള്ള ടൂർണമെൻ്റിൽ 90-ാം മിനിറ്റിലോ അതിനുശേഷമോ നേടിയ രണ്ട് വിജയഗോളുകളും ആഫ്രിക്കൻ രാജ്യങ്ങൾക്ക് 1-0 ൻ്റെ വിജയമാണ് സമ്മാനിച്ചത്. ഇതിന് മുൻപ് അമാദ് ഡിയാലോയുടെ ഗോൾ ഇക്വഡോറിനെതിരെ ഐവറി കോസ്റ്റിനെ ജയത്തിലേക്ക് നയിച്ചിരുന്നു.









0 comments