മെസി വീണ്ടും അർജന്റീനൻ കുപ്പായത്തിൽ; വിടവാങ്ങൽ മത്സരത്തിന് അരങ്ങൊരുങ്ങി

റൊസാരിയോ: അർജന്റീന ടീമിൽനിന്നും വിരമിക്കൽ പ്രഖ്യാപിച്ച ഇതിഹാസ താരം ലയണൽ മെസിക്ക് അർജന്റീനൻ ഫുട്ബോൾ അസോസിയേഷൻ (എഎഫ്എ) അർഹമായ യാത്രയയപ്പ് നൽകുന്നു. ഒക്ടോബറിൽ നടക്കുന്ന സൗഹൃദ മത്സരത്തിൽ അർജന്‍റീനൻ ജഴ്സിയിൽ കളിക്കാൻ മെസിയെ ക്ഷണിച്ചതായി എഎഫ്എ അറിയിച്ചു.
മെസിയുടെ ജന്മനാടായ ബ്യൂണസ് ഐറിസിൽ ഓക്ടോബർ ആറിനാണ് മത്സരം. ആഫ്രിക്കൻ ടീമായ ബെനിനെതിരെയാണ് സൗഹൃദ മത്സരം. സെപ്തംബർ 21 മുതൽ ഒക്ടോബർ ആറു വരെ അർജന്റീന നാട്ടിൽ മൂന്ന് സൗഹൃദ മത്സരങ്ങൾ കളിക്കുന്നുണ്ട്. സൗഹൃദ മത്സരത്തിനായുള്ള ടീമിനെ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും.
രണ്ട് പതിറ്റാണ്ട് നീണ്ട കളിജീവിതത്തിൽ നേടാനുള്ളതൊക്കെ നേടിയ മെസി, കഴിഞ്ഞ ആഗസ്ത് 31നാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. ദേശീയ കുപ്പായത്തിൽ ആവോളം ആസ്വദിച്ചു കളിച്ചാണ് മടക്കം. 2022ൽ ഖത്തറിൽ ലോകകപ്പുയർത്തിയ നായകനായി. 2021ലും 2024ലും കോപ അമേരിക്ക. 2022ൽ ഫൈനലിസിമ. 2008ൽ ഒളിന്പിക്‌സ് സ്വർണം. 207 കളിയിൽ 125 ഗോൾ. 68 എണ്ണത്തിന് അവസരമൊരുക്കൽ. എട്ട് തവണ മികച്ച താരത്തിനുള്ള ബാലൻ ഡി ഓർ. ആറ് ലോകകപ്പ് കളിച്ചു. 34 കളിയിൽ 21 ഗോളടിച്ചു. 12 എണ്ണത്തിന് അവസരമൊരുക്കി. രണ്ട് തവണ ലോകകപ്പിലെ മികച്ച താരമായി. നേട്ടങ്ങളുടെ പട്ടിക തുടരുകയാണ്.









0 comments