Deshabhimani

വിജയത്തൊപ്പി അണിയാൻ പൊലീസ്‌

kerala police team

കേരള പൊലീസ് ഫുട്ബോൾ ടീം കെപിഎൽ മത്സരത്തിലെ വിജയാഘോഷത്തിനിടെ (ഫയൽ)

avatar
അജിൻ ജി രാജ്‌

Published on May 10, 2025, 03:20 AM | 2 min read


കോഴിക്കോട്‌

സുവർണകാലത്തിന്റെ ഓർമയിൽ കേരള പൊലീസ്‌ പുതിയൊരു ചുവടുവയ്‌ക്കുന്നു. ഒരിടവേളയ്‌ക്കുശേഷം കേരളത്തിലെ ചാമ്പ്യൻ ക്ലബ്ബാകാനുള്ള ഒരുക്കത്തിലാണ്‌ പൊലീസ്‌ ഫുട്‌ബോൾ ടീം. 12–-ാമത്‌ കേരള പ്രീമിയർ ലീഗ്‌ ഫുട്‌ബോൾ ഫൈനലിൽ നാളെ മുത്തൂറ്റ്‌ അക്കാദമിയെ നേരിടുമ്പോൾ ആദ്യ കിരീടമാണ്‌ ലക്ഷ്യം. സംസ്ഥാന ക്ലബ്‌ ചാമ്പ്യൻഷിപ്പ്‌ ആറുതവണ ഉയർത്തിയ പൊലീസ്‌ പടയ്‌ക്ക്‌ പരിഷ്‌കരിച്ച പുതിയ പതിപ്പിൽ ഇതുവരെയും കൈയൊപ്പ്‌ ചാർത്താനായിട്ടില്ല. ഇത്തവണ ചരിത്രം തിരുത്താനാണ്‌ വരവ്‌.


പൊലീസ്‌ ടീം കുറച്ചുകാലമായി അപ്രസക്തരായിരുന്നു. നഷ്ടപ്രതാപം വീണ്ടെടുക്കാൻ ശ്രമം തുടങ്ങി. അതിന്റെ ഭാഗമായി കളിക്കാരുടെ നിയമനം സജീവമായി. ലീഗിൽ ഇത്തവണ മോശം തുടക്കമായിരുന്നു. 22 അംഗ ടീമിൽ 14 താരങ്ങൾമാത്രമായിരുന്നു ആദ്യം ലഭ്യമായത്‌. പകരക്കാരെപ്പോലും തികയാത്ത അവസ്ഥ. ആദ്യഘട്ട മത്സരങ്ങൾ കഴിഞ്ഞപ്പോൾ ടീം പത്താം സ്ഥാനത്തായി. അഞ്ച്‌ കളിയിൽ ഒരു ജയംമാത്രം. ബാക്കി സമനില. എല്ലാ ടീമുകളും തോൽപ്പിച്ച സെന്റ്‌ ജോസഫ്‌ ദേവഗിരി കോളേജിനോടും സമനില വഴങ്ങി.


കെഎസ്‌ഇബിയോട്‌ 5–-0ന്‌ തകർന്നടിഞ്ഞു. ഈ കളിമാത്രമാണ്‌ ടീം തോറ്റത്‌. വീഴ്‌ചയിൽനിന്ന് പതിയെ പരിശീലകൻ സിദ്ദിഖ്‌ കല്യാശേരിയുടെ ടീം ഉയിർത്തെഴുന്നേറ്റു. പരിക്കുമാറി പ്രധാന താരങ്ങളും എത്തിയതോടെ ടീം ഉഷാറായി. അവസാന 11 കളിയിലും അജയ്യരാണ്‌.


ഗോൾവേട്ടക്കാരിൽ 12 ഗോളുമായി മുന്നിലുള്ള ഇ സജീഷ്‌, പ്രതിരോധത്തിൽ ജി സഞ്‌ജു, മധ്യനിരയിൽ ബിജേഷ്‌ ബാലൻ എന്നിവരാണ്‌ പ്രധാന താരങ്ങൾ. സെമിയിൽ വയനാട്‌ യുണൈറ്റഡിനെ ഒറ്റ ഗോളിന്‌ വീഴ്‌ത്തിയാണ്‌ രണ്ടാം ഫൈനലിന്‌ യോഗ്യത നേടിയത്‌. സഹപരിശീലകനായിരുന്ന സിദ്ദിഖിന്റെ മുഖ്യചുമതലയിലുള്ള ആദ്യ സീസൺകൂടിയാണിത്‌. ഈ സീസണിൽ അഞ്ച്‌ ടൂർണമെന്റിൽ പങ്കെടുത്ത ടീം രണ്ടിൽ ചാമ്പ്യൻമാരായി. മറ്റ്‌ രണ്ടിൽ റണ്ണറപ്പും.


സൂപ്പർ ലീഗ്‌ അവസരം 
തേടി താരങ്ങൾ

സംസ്ഥാനത്തെ പ്രൊഫഷണൽ ഫുട്‌ബോൾ ലീഗായ സൂപ്പർ ലീഗ്‌ കേരളയിൽ ഈ സീസണിൽ കളിക്കാനാകുമെന്ന പ്രതീക്ഷയിലാണ്‌ കേരള പൊലീസ്‌ താരങ്ങൾ. കഴിഞ്ഞതവണ സാങ്കേതിക കാരണങ്ങളാൽ സൂപ്പർ ലീഗിൽ കളിക്കാൻ പൊലീസ്‌ താരങ്ങൾക്കായിരുന്നില്ല. പല ക്ലബ്ബുകളും കളിക്കാരുമായി ധാരണയിലായിരുന്നെങ്കിലും അവസാന നിമിഷം പിൻമാറി. ആഗസ്‌ത്‌ 29ന്‌ പുതിയ സീസൺ ആരംഭിക്കാനിരിക്കെ അധികൃതരുടെ അനുകൂല തീരുമാനം കാത്ത്‌ കഴിയുകയാണ്‌ പൊലീസ്‌ താരങ്ങൾ.



deshabhimani section

Related News

View More
0 comments
Sort by

Home