ലോകകപ്പ് ഫുട്ബോൾ, ഇറാൻ ടീമിന് മെക്സിക്കോയിൽ ക്യാമ്പ് ചെയ്യാം; സ്വാഗതം ചെയ്ത് മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷീൻബാം

മെക്സിക്കോ സിറ്റിയിലെ നാഷണൽ പാലസിൽ 2026 ഏപ്രിൽ 30 ന് നടന്ന പ്രതിദിന പ്രഭാത വാർത്താസമ്മേളനത്തിന് ശേഷം മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബാം കുട്ടികൾക്ക് ഫുട്ബോൾ നൽകുന്നു.| Photo Credit: AP
മെക്സിക്കോ സിറ്റി: ഈ വേനൽക്കാലത്ത് നടക്കുന്ന ഫുട്ബോൾ ലോകകപ്പിനായി ഇറാൻ ടീമിന്റെ പരിശീലന ക്യാമ്പ് അമേരിക്കയിൽ നിന്ന് മെക്സിക്കോയിലേക്ക് മാറ്റിയതിൽ തനിക്ക് യാതൊരു എതിർപ്പുമില്ലെന്ന് മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷീൻബാം വ്യക്തമാക്കി.
ഇറാൻ ടീമിന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അമേരിക്കയിൽ തന്നെയാണ് നടക്കുകയെങ്കിലും, അവരുടെ ഔദ്യോഗിക പരിശീലന ക്യാമ്പ് സാൻ ഡിയാഗോയ്ക്ക് തെക്ക് മെക്സിക്കോയിലെ ടിജുവാനയിലേക്ക് മാറ്റാനാണ് തീരുമാനം. ഇറാന്റെ ഫുട്ബോൾ ഫെഡറേഷൻ പ്രഖ്യാപിച്ച ഈ മാറ്റം തിങ്കളാഴ്ച ഫിഫയും ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനിൽ ആരംഭിച്ച യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ടീമിന്റെ ക്യാമ്പ് മാറ്റം. അമേരിക്കൻ മണ്ണിൽ ഇറാൻ ടീം രാത്രിയിൽ തങ്ങാൻ അമേരിക്കയ്ക്ക് താല്പര്യമില്ലെന്ന് ഒരു ഫിഫ പ്രതിനിധി തന്നെ അറിയിച്ചതായി തിങ്കളാഴ്ച നടന്ന വാർത്താസമ്മേളനത്തിൽ ഷെയിൻബാം പറഞ്ഞു.
"ഇറാൻ ദേശീയ ടീം അമേരിക്കയിൽ രാത്രി തങ്ങുന്നത് അവർക്ക് താല്പര്യമില്ല. അവർക്ക് മെക്സിക്കോയിൽ താമസിക്കാൻ കഴിയുമോ എന്ന് ഫിഫ പ്രതിനിധി ചോദിച്ചു. ഞങ്ങൾ അതിന് യാതൊരു പ്രശ്നവുമില്ലെന്ന് മറുപടി നൽകി," ഷീൻബാം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ജൂൺ 15-ന് ഇംഗ്ലവുഡിൽ വെച്ച് ന്യൂസിലൻഡിനെതിരെയും, ആറ് ദിവസത്തിന് ശേഷം ബെൽജിയത്തിനെതിരെയും ഇറാൻ കളിക്കും. തുടർന്ന് ജൂൺ 26-ന് സിയാറ്റിലിൽ വെച്ച് ഈജിപ്തിനെ നേരിടും. യുദ്ധം പൊട്ടിപ്പുറപ്പെടുന്നതിന് മുൻപ് അരിസോണയിലെ ടക്സണിൽ ക്യാമ്പ് ചെയ്യാനായിരുന്നു ടീം നേരത്തെ പദ്ധതിയിട്ടിരുന്നത്.
എന്നാൽ നിലവിലെ സംഘർഷാവസ്ഥയും സുരക്ഷാ ആശങ്കകളും കണക്കിലെടുത്ത് ക്യാമ്പ് ടിജുവാനയിലേക്ക് മാറ്റുകയായിരുന്നു.അതേസമയം, ഇറാൻ ടീമിന് ടൂർണമെന്റിൽ പങ്കെടുക്കാൻ സ്വാഗതമുണ്ടെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ടെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് തിങ്കളാഴ്ച അറിയിച്ചു.
എന്നാൽ ടീം എവിടെ താമസിക്കണമെന്നതിനെക്കുറിച്ചോ ഷീൻബാമിന്റെ പരാമർശങ്ങളെക്കുറിച്ചോ ഔദ്യോഗിക പ്രസ്താവനയിൽ പ്രതിപാദിച്ചിട്ടില്ല.മത്സരത്തിന് മുൻപുള്ള എല്ലാ കാര്യങ്ങളും ക്രമീകരിക്കുന്നതിനായി ഫിഫയുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്ന് മെക്സിക്കൻ സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.










0 comments