മിലാൻ ജാലം

സെമി പ്രവേശം ഇന്റർ മിലാൻ ക്യാപ്റ്റൻ ലൗതാരോ മാർട്ടിനെസ് ആരാധകർക്കൊപ്പം ആഘോഷിക്കുന്നു
മിലാൻ : ഇന്റർ മിലാന്റെ സ്വപ്നസമാനമായ കുതിപ്പ് തുടരുന്നു. ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിൽ ബയേൺ മ്യൂണിക്കിനെ ഇരുപാദ ക്വാർട്ടറിൽ 4–-3ന് മറികടന്ന് സെമിയിലെത്തി. സീസണിൽ മൂന്ന് ട്രോഫികളാണ് സിമോണെ ഇൻസാഗിയുടെ ടീം ലക്ഷ്യമിടുന്നത്. ഇറ്റാലിയൻ ലീഗിൽ ഒന്നാമതാണ്. ഇറ്റാലിയൻ കപ്പിൽ സെമിയിലുമുണ്ട്. ബയേണിനെതിരെ സ്വന്തംതട്ടകത്തിൽ നടന്ന രണ്ടാംപാദത്തിൽ 2–-2ന് സമനില പിടിച്ചാണ് മുന്നേറ്റം.
അവസാന 12 കളിയിലും തോൽവിയറിയാതെ എത്തിയ മിലാന് ബയേണിനെതിരെ കടുത്ത പോരാട്ടം നേരിടേണ്ടിവന്നു. ആദ്യപാദത്തിലെ 2–-1ന്റെ ജയം ആതിഥേയർക്ക് ആത്മവിശ്വാസം നൽകിയെങ്കിലും സന്ദർശകർ വിട്ടുകൊടുത്തില്ല. ഹാരി കെയ്‌നിലൂടെ രണ്ടാംപകുതി മുന്നിലെത്തിയ ബയേൺ ഇരുപാദ സ്‌കോർ 2–-2 ആക്കി. എന്നാൽ ലൗതാരോ മാർട്ടിനെസും ബെഞ്ചമിൻ പവാർഡും മൂന്ന് മിനിറ്റിനിടെ രണ്ട് ഗോളടിച്ച് മിലാന് വീണ്ടും മുൻതൂക്കം നൽകി. ഇതോടെ 4–-2 ആയി. എറിക് ഡയർ ബയേണിനായി ലക്ഷ്യംകണ്ടെങ്കിലും അത് മതിയായിരുന്നില്ല. പരിക്കുസമയം തോമസ് മുള്ളറിന്റെ ഹെഡ്ഡർ വലകടക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും പന്ത് മിലാൻ ഗോളി യാൻ സോമെറിന്റെ കൈയിലൊതുങ്ങി.
0 comments